Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻയാത്രക്കിടെ സുഖപ്രസവം; അതും രണ്ടാം തവണ

woman-give-birth

ട്രെയിനിൽ പ്രസവിച്ചതുകൊണ്ടു മാത്രല്ല യെല്ലവ മായുർ ഗേയ്ക്കവാദ് എന്ന യുവതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇവർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകുന്നത് ഇത് രണ്ടാം തവണയാണ് എന്നതുകൊണ്ടു കൂടിയാണ്. 23 വയസ്സുകാരിയായ യെല്ലവയുടെ മൂന്നാമത്തെ പ്രസവമാണിത്. ഒരു വർഷം മുമ്പ് ഒരു ട്രെയിൻയാത്രക്കിടെയാണ് ഇവർ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. റായ്ബാഗിൽ നിന്ന് കോഹ്‌ലാപ്പുരിലുള്ള വീട്ടിലേക്ക് മടങ്ങുംവഴിയാണ് ട്രെയിനിൽവച്ച് യുവതിക്ക് പ്രസവവേദനയനുഭവപ്പെട്ടത്.

കോ‌ഹ്‌ലാപ്പുരിലെ വാടകവീട്ടിലാണ് ഭർത്താവിനും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പം ഇവർ താമസിച്ചിരുന്നത്. കൺസ്ട്രഷൻ തൊഴിലാളിയായ ഭർത്താവിനെ സഹായിക്കാനായി യെല്ലവ വീട്ടുപണിക്കുപോകുമായിരുന്നു. മൂന്നുമണിക്കൂറോളം യാത്രചെയ്താണ് അവർ ജോലിചെയ്തിരുന്നത്. ജോലികഴിഞ്ഞ് തിങ്കളാഴ്ച മടങ്ങുമ്പോഴാണ് ഹരിപ്രിയ എക്സ്പ്രസിൽ വച്ച് പ്രസവവേദനയനുഭവപ്പെട്ടത്. പ്രസവദിവസം അടുത്തതിനാൽ ഭർതൃസഹോദരിയും അവർക്കൊപ്പമുണ്ടായിരുന്നു.

റായ്ബാഗിൽ നിന്ന് 15 കിലോമീറ്റർ ദൂരെയുള്ള ചിഞ്ചാലിയിൽവച്ച് യെല്ലവയ്ക്ക് പ്രസവവേദനയാരംഭിച്ചു. കംപാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും യെല്ലവയുടെ അവസ്ഥകണ്ട് യാത്രക്കാരിൽ ചിലർ സീറ്റ് ഒഴിഞ്ഞു നൽകി. പ്രസവം ഉടൻ തന്നെ നടക്കുമെന്നു റെയിൽവേ ജീവനക്കാരെ ബോധ്യപ്പെടുത്തിയതിനാൽ അവർ റായ്ബാഗ് സ്റ്റേഷനിലെ 108 ആംബുലൻസ് വിളിക്കുകയും കംപാർട്ട്മെന്റിലെ ആളുകളെ ഒഴിപ്പിച്ച് ബെഡ്ഷീറ്റ് കൊണ്ട് മറച്ച് പ്രസവമുറിയൊരുക്കുകയും ചെയ്തു.

ഭർത്താവിന്റെ സഹോദരിയും മറ്റു സ്ത്രീ യാത്രക്കാരും അവരെ സഹായിക്കാനായി കംപാർട്ട്മെന്റിലുണ്ടായിരുന്നു. അധികം വൈകാതെ യെല്ലവ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. റായ്ബാഗിൽ ട്രെയിൻ എത്തിയതോടെ ആംബുലൻസ് സ്റ്റാഫ് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രാഥമിക ശുശ്രൂഷകൾ നൽകി അവരെ ആശുപത്രിയിലേക്ക് മാറ്റി. റായ്ബഗ് താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറോളമാണ് ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടത്. ഒരു വർഷം മുമ്പ് രണ്ടാമത്തെ  ആൺകുഞ്ഞിന് യെല്ലവ ജന്മം നൽകിയത് മഹാരാഷ്ട്രയുടെ അതിര്‍ത്തിയായ ഹട്ടകനാഗലേ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു. വ്യത്യസ്ത വർഷങ്ങളിലായി ട്രെയിനിൽ ജനിച്ച രണ്ട് ആൺകുഞ്ഞുങ്ങളെ കൂടാതെ ഒരു മകൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.