Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വയസ്സുകാരിക്ക് സ്കൂൾ വാനിൽ പീഡനം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

x-default പ്രതീകാത്മക ചിത്രം.

നിയമങ്ങൾ കർക്കശമാക്കിയിട്ടുണ്ടെങ്കിലും കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റിപോർട്ട് ചെയ്യപ്പെടുന്നു. മധ്യപ്രദേശിൽനിന്നു റിപോർട്ട് ചെയ്ത പുതിയ സംഭവത്തിലെ ഇര മൂന്നുവയസ്സുമാത്രമുള്ള പെൺകുട്ടിയാണ്. പ്രായപൂർത്തിയായിട്ടില്ലെന്ന അവകാശവാദമുന്നയിച്ച് ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ പ്രതി ശ്രമം തുടങ്ങിയതോടെ സങ്കീർണമായിരിക്കുകയാണ് കേസ്. 

മൂന്നുവയസ്സുകാരി ബാലികയെ സ്കൂൾ വാനിൽ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ വാൻ കണ്ടക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ വ്യാഴാഴ്ചയാണു സംഭവം. പ്രീ–സ്കൂൾ വിദ്യാർഥിയായ ബാലിക സ്കൂളിൽനിന്നുതിരിച്ചുവരുമ്പോൾ വാനിൽവച്ചാണ് കണ്ടക്ടർ ഉപദ്രവിച്ചത്. രാത്രിതന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് ഇൻസ്പെക്ടർ ബൽജീത് സിങ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ അനുശാസിക്കുന്ന നിയമം മധ്യപ്രദേശ് നിയമസഭ പാസ്സാക്കിയത് കഴിഞ്ഞവർഷമാണ്. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ നിയമം പാസ്സാക്കിയെങ്കിലും കുറ്റകൃത്യങ്ങൾ തുടരുകയാണെന്നു തെളിയിക്കുന്നു പുതിയ സംഭവവും. 

സംഭവം റിപോർട്ട് ചെയ്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും തനിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും 17 വയസ്സു മാത്രമേ ആയിട്ടുള്ളൂ എന്നുമാണ് കണ്ടക്ടറുടെ അവകാശവാദമെന്നു പൊലീസ് പറയുന്നു . പ്രതിയുടെ അവകാശവാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് പൊലീസ്. മാനഭംഗക്കുറ്റങ്ങളിൽനിന്നു രക്ഷപ്പെടാൻ പ്രതികൾ സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങളിലൊന്നാണ് പ്രായപൂർത്തിയായിട്ടില്ലെന്ന അവകാശവാദം. ഉച്ചയ്ക്കു രണ്ടുമണിയോടെ സ്കൂൾ വാനിൽ വീട്ടിൽ തിരിച്ചെത്തിയ ബാലിക സംഭവം അമ്മയോടാണ് ആദ്യം പറഞ്ഞത്. കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ കണ്ടക്ടറുടെ പേരും കുട്ടി വെളിപ്പെടുത്തി. 

14 സീറ്റുള്ള വാനിലാണ് കുട്ടി സ്കൂളിൽനിന്നു മടങ്ങിയത്. സ്കൂൾ അധികൃതർ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാടകയ്ക്ക് എടുത്ത വണ്ടിയാണിത്. കുട്ടിയുടെ മാതാപിതാക്കൾ വേഗം തന്നെ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റങ്ങൾ നിയന്ത്രിക്കാനുള്ള പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.