Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇര പീഡനദൃശ്യങ്ങൾ ഹാജരാക്കി; സഹോദരന്മാർ അറസ്റ്റിൽ

നാലു വർഷമായി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത സഹോദരന്മാരെ കുടുക്കി പെൺകുട്ടി. മീററ്റിലാണ് സംഭവം. അച്ഛന്റെ മരണശേഷമാണ് 23 ഉം 21 ഉം വയസ്സുള്ള സഹോദരന്മാർ ചേർന്ന് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നു പെൺകുട്ടി പറയുന്നു. തന്റെ പരാതി കേവലം ഒരു ആരോപണമായി മാറാതിരിക്കാനാണ് ശക്തമായ തെളിവുകൾ ഹാജരാക്കി സഹോദരന്മാർക്കെതിരെ പരാതി നൽകിയതെന്നും പെൺകുട്ടി പറയുന്നു.

മീററ്റിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് സഹോദരന്മാർ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ്  ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ. :- ''സഹോദരന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി 16 വയസ്സുള്ള പെൺകുട്ടി പൊലീസ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോൾ എന്തെങ്കിലും കുടുംബപ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കുട്ടിയോടൊപ്പം ഒരു സോഷ്യൽ ആക്റ്റിവിസ്റ്റും ഉണ്ടായിരുന്നു. പരാതി നൽകിയതിനൊപ്പം ഒരു വിഡിയോ ക്ലിപ് കൂടി പെൺകുട്ടി ഹാജരാക്കി. അതു പരിശോധിച്ച പൊലീസ് സൂപ്രണ്ട് ആണ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്''.

അച്ഛൻ മരിച്ചതിൽ പിന്നെയാണ് സഹോദരന്മാരുടെ പീഡനം അസഹനീയമായതെന്നും അവർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പറയുന്നു. തെളിവില്ലാതെ സഹോദരന്മാർക്കെതിരെ പരാതി നൽകിയാൽ അതാരും വിശ്വസിക്കില്ലെന്നും ഫോണിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി തെളിവു സഹിതം പരാതി നൽകണമെന്നും പെൺകുട്ടിയെ ഉപദേശിച്ചത് അവളുടെ അമ്മയാണെന്നും പൊലീസ് പറയുന്നു. സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ സഹോദരന്മാരെ  അറസ്റ്റ് ചെയ്തെന്നും പൊലീസ് പറയുന്നു.