കൗമാരക്കാരനു നഗ്നചിത്രങ്ങൾ അയച്ചതിന് മുൻ മിസ് കെന്റക്കി അറസ്റ്റിൽ. 15 കാരനായ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് വെർജിനിയയിൽ അധ്യാപികയും മുൻ സൗന്ദര്യറാണിയുമായ റാംസെയ് ബിയേഴ്സ് (28) അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ നൽകിയെന്ന ക്രിമിനൽ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നതുപോലെ ബിയേഴ്സ് അയച്ചുകൊടുത്ത അശ്ലീല ചിത്രങ്ങൾ കൗമാരക്കാരന്റെ ഫോണിൽ കണ്ടെത്തിയെന്നും കുട്ടി മുൻപു പഠിച്ച സ്കൂളിലെ അധ്യാപികയായിരുന്നു ബിയേഴ്സ് എന്നും പൊലീസ് പറയുന്നു.
സ്നാപ് ചാറ്റ് വഴി നഗ്നചിത്രങ്ങൾ അയച്ചിട്ടുണ്ടെന്ന് ബിയേഴ്സ് സമ്മതിച്ചിട്ടുണ്ടെന്നും അവർക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. ബിയേഴ്സ് അധ്യാപികയായി ജോലിചെയ്യുന്ന കൻവാ കൺട്രി സ്കൂളിലെ വക്താക്കൾ വാർത്തയോടു പ്രതികരിക്കാൻ തയാറായില്ലെങ്കിലും ബിയേഴ്സ് അവിടെയാണ് ജോലി ചെയ്യുന്നതെന്ന് സ്ഥിരീകരിച്ചു. 2014 ലാണ് ബിയേഴ്സ് മിസ് കെന്റക്കിയായി തിരഞ്ഞെടുക്കപ്പെട്ടത്.