പ്രമുഖ സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാർട്ടി നേതാവുമായിരുന്ന മീരാ സന്യാൽ (57) അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് മുംബൈയിൽ ചികിൽസയിലായിരുന്ന മീര വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് മരിച്ചത്. 30 വർഷം നീണ്ട ബാങ്കിങ് കരിയറിന് വിരാമമിട്ടുകൊണ്ടാണ് കൊച്ചി സ്വദേശിനിയായ മീര രാഷ്ട്രീയ പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചത്.
സ്കോട്ട്ലൻഡ് റോയൽ ബാങ്ക് സിഇഒ സ്ഥാനം രാജിവച്ച ശേഷമാണ് മീരാ സന്യാൽ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കുവേണ്ടി മൽസരിച്ചത്. മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മീരയെ കാത്തിരുന്നത് പക്ഷേ പരാജയമായിരുന്നു. 2009ൽ മുംബൈ സൗത്തിൽ സ്വതന്ത്രസ്ഥാനാർഥിയായും മീര മൽസരിച്ചിട്ടുണ്ട്.
1961 ഒക്ടോബർ 15 ന് കൊച്ചിയിലാണ് മീര ജനിച്ചത്. അച്ഛൻ നേവൽ ഒഫിസറായിരുന്ന ഗുലാബ് മോഹൻലാൽ ഹിരാനന്ദാനി. അമ്മ ഭാനു ഹിരാനന്ദാനി. മുംബൈയിൽ നിന്നും ഫ്രാൻസിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ബാങ്കിങ് മേഖല കരിയറായി തിരഞ്ഞെടുത്തത്. ഭർത്താവ് ആശിഷ് ജെ സന്യാൽ.