‘പരിഗണിക്കേണ്ടത് എങ്ങനെയെന്ന് സ്മൃതിക്ക് അറിയാം'; സ്മൃതി ഇറാനിയെ പുകഴ്ത്തി ആശാ ഭോസ്‍ലെ
Mail This Article
രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കയ്യടിയും ആരവവും ലഭിച്ചത് സ്മൃതി ഇറാനിക്ക്. എന്തുകൊണ്ടാണ് അവര്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും സ്നേഹത്തിന്റെ കയ്യടിയും കൂടുതലായി കിട്ടിയതെന്ന് അദ്ഭുതപ്പെടുന്നവര്‍ ഇന്ത്യയുടെ വാനമ്പാടികളികളിലൊരാളായ ആശാ ഭോസ്‍ലെയുടെ വാക്കുകള്‍ കേള്‍ക്കുക.
‘പരിഗണിക്കേണ്ടത് എങ്ങനെയെന്ന് സ്മൃതിക്ക് അറിയാം. അതുകൊണ്ടാണ് സ്മൃതി വിജയിക്കുന്നത്’.
ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് സ്മൃതി ഇറാനിയെ ആശാ ഭോസ്‍ലെ പ്രകീര്‍ത്തിക്കുന്നത്. വെറുതെ പ്രശംസിക്കുകയല്ല, കൃത്യമായ കാരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശംസ. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് വീക്ഷിക്കുവാന്‍ എത്തിയ പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്നു ആശാ ഭോസ്‍ലെ. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളിലൊരാള്‍.
ആശാ ഭോസ്‍ലെയുടെ വാക്കുകളിലേക്ക്...
"സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള തിരക്കില്‍ എനിക്കു വഴി തെറ്റി. ഒരടി മൂന്നോട്ടു നീങ്ങാന്‍പോലും സ്ഥലമില്ലായിരുന്നു. ഒരാള്‍ പോലുമില്ലായിരുന്നു എന്നെ സഹായിക്കാൻ. സ്മൃതി ഇറാനിയല്ലാതെ. എന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയ അവര്‍ എന്നെ സഹായിച്ചു. ഞാന്‍ സുരക്ഷിതയായി വീട്ടിലെത്തി എന്ന് ഉറപ്പാക്കുകയും ചെയ്തു. അവര്‍ക്കറിയാം സനേഹിക്കേണ്ടതും പരിഗണിക്കേണ്ടതും എങ്ങനെയെന്ന്. അതുകൊണ്ടാണ് സ്മൃതി വിജയിക്കുന്നതും" - ആശ ട്വിറ്ററില്‍ വ്യക്തമാക്കി. സ്മൃതിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും ആശ ട്വീറ്റ് ചെയ്തിട്ടുണ്ട്.