മാനഭംഗപ്പെടുത്തിയ പെൺകുട്ടിയെ വിവാഹം ചെയ്ത് എംഎൽഎ
Mail This Article
വിവാഹവാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയ പെൺകുട്ടിയെ വിവാഹം കഴിച്ച് എംഎൽഎ. ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്റ്റി) എംഎൽഎ ധനഞ്ജൊയ് ത്രിപുരയാണ് മാനഭംഗപ്പെടുത്തിയ പെൺകുട്ടിയെ വിവാഹം ചെയ്തത്.
വിവാഹവാഗ്ദാനം നൽകി മെയ് 20 ന് എംഎൽഎ തന്നെ മാനഭംഗപ്പെടുത്തിയെന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണം പുരോഗമിക്കവെ പൊലീസിന് പലവിധ സമ്മർദ്ദങ്ങളെയും അതിജീവിക്കേണ്ടി വന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 29കാരനായ എംഎൽഎയ്ക്കെതിരെ ഐപിസി 417, 376 സെക്ഷൻസ് പ്രകാരം കേസെടുക്കാൻ തയാറെടുത്തിരുന്നു.
എംഎൽഎ ഏതുനിമിഷവും അറസ്റ്റ് ചെയ്യാപ്പെടാമെന്നുള്ള സാഹചര്യം വന്നതോടെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ടതും ഇരു കുടുംബങ്ങളെയും വിളിച്ചുചേർത്ത് പ്രശ്നങ്ങൾ രമ്യതയിലാക്കാനും ശ്രമിച്ചത്. ആദ്യമൊക്കെ ആരോപണങ്ങളെ നിഷേധിച്ച എംഎൽഎ പിന്നീട് തന്റെ നിലപാടിൽ അയവു വരുത്തി. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ എംഎൽഎയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എംഎൽഎ വിവാഹത്തിന് സന്നദ്ധതയറിയിച്ചത്.
കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിനു ശേഷം വരനും വധുവും ചേർന്നാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതിക്കു മുൻപിൽ സമർപ്പിച്ചത്.