പീഡന ശ്രമം എതിര്‍ത്ത അമ്മയെയും മകളെയും മൊട്ടയടിച്ച് അപമാനിച്ചു; മുഖ്യപ്രതി കൗണ്‍സിലർ
Mail This Article
പീഡന ശ്രമം എതിര്‍ത്തതിന്റെ പേരില്‍ അമ്മയ്ക്കും മകള്‍ക്കും പ്രാദേശിക വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദനവും പരസ്യമായ അപമാനവും. ബലം പ്രയോഗിച്ച് സ്ത്രീകളുടെ മുടി വടിച്ചുനീക്കി ഗ്രാമീണരുടെ മുമ്പില്‍ കാഴ്ചവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബിഹാറിലെ വൈശാലി ഗ്രാമത്തിലാണ് ജനങ്ങളെ സംരക്ഷിക്കേണ്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ തന്നെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.
48 വയസ്സുള്ള അമ്മയും അടുത്തിടെ വിവാഹിതയായ 19 വയസ്സുകാരിയായ മകളുമാണ് ക്രൂരതയുടെയും അപമാനത്തിന്റെയും ഇരകള്‍. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്ന് പൊലീസും സ്ഥിരീകരിച്ചു. പീഡന ശ്രമം എതിര്‍ത്താണ് പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും മുടി മുറിച്ചയാളും കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ ഇടപെടലും അറസ്റ്റും.
ഒരു കൂട്ടമാളുകള്‍ സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമച്ചു കടന്നതാണ് സംഭവങ്ങളുടെ തുടക്കം. നവവധുവിനെ പീഡിപ്പിക്കുകയിരുന്നു ലക്ഷ്യം. അമ്മ മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ രണ്ടു സ്ത്രീകളെയും ശാരീരികമായി ആക്രമിച്ചു. തടിക്കഷണം കൊണ്ട് സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് പുറത്തേക്ക് വഴിച്ചിഴച്ചുകൊണ്ടുവന്നു. കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു ഇത്. മര്‍ദനത്തിനുശേഷം മുടി മുറിക്കാനും കൗണ്‍സിലര്‍ ഉത്തരവിട്ടു. കുറ്റവാളികളെപ്പോലെ സ്ത്രീകളെ ഗ്രാമവീഥികളിലൂടെ നടത്തിക്കുകയും ചെയ്തു.
സ്ത്രീകള്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്നാരോപിച്ചായിരുന്നു മര്‍ദനവും ക്രൂരതയുമെന്നാണ് കൗണ്‍സിലര്‍ അവകാശപ്പെടുന്നത്. പീഡന ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നതെന്നും 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.