ADVERTISEMENT

രാജസ്ഥാനില്‍നിന്നുള്ള 16 വയസ്സുകാരി പെണ്‍കുട്ടിയുടെ ഡയറിയില്‍ തെളിയുന്നത് അതിക്രൂരമായ പീഡനകഥകള്‍. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലക്കാരിയായ പെണ്‍കുട്ടിയുടെ ഡയറിയിലെ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ സ്വന്തം അച്ഛനെതിരെയും. ആറാം വയസ്സില്‍ വീട്ടില്‍വിച്ച് പിതാവില്‍നിന്ന് പീഡനം നേരിട്ടെന്നാണ് പെണ്‍കുട്ടി എഴുതിയിരിക്കുന്നത്. ഒപ്പം താന്‍ അനുഭവിച്ചതും സാക്ഷിയായതുമായ ഒട്ടേറെ പീഡന കഥകളും. ഡയറി പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ സൂരത്ഗൗര്‍ പട്ടണത്തില്‍നിന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. 10 വര്‍ഷമായി താന്‍ നേരിട്ട അനുഭവങ്ങളത്രയും പെണ്‍കുട്ടി എല്ലാ ദിവസവും ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ ഡയറിയില്‍നിന്ന്്: ആറാം വയസ്സിലാണ് ഞാന്‍ അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്. സന്തോഷത്തോടെ തുള്ളിച്ചാടുന്ന ഒരു കുട്ടിയായി. അതുവരെ ഞാന്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമായിരുന്നു. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ എന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. അശ്ലീല വീഡിയോകള്‍ കാണിക്കുന്നതായിരുന്നു അച്ഛന്റെ മറ്റൊരു പതിവ്. ക്രമേണ അദ്ദേഹം എന്നെ ലൈംഗികമായി ദുരുപയോഗിക്കാന്‍ തുടങ്ങി.

ആദ്യത്തെ മൂന്നുവര്‍ഷം പിതാവില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിലും അത് എന്താണെന്നുപോലും കുട്ടിക്കു മനസ്സിലായിട്ടുണ്ടിയിരുന്നില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിദ്യാപ്രകാശ് ജാട് പറയുന്നു. എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോള്‍ ഉപദ്രവമല്ലെന്നും അച്ഛനും മകളും തമ്മിലുള്ള ബന്ധം അങ്ങനെയാണെന്നുമാണ് അച്ഛന്‍ കുട്ടിയോടു പറഞ്ഞിരുന്നത്. കുട്ടിക്ക് 9 വയസ്സായതിനുശേഷം അഞ്ചു വര്‍ഷത്തേക്ക് പിതാവില്‍നിന്ന് ഉപദ്രവമൊന്നും ഉണ്ടായില്ല. പക്ഷേ, കഴിഞ്ഞ രണ്ടുവര്‍ഷമായി പിതാവ് വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി.

അധ്യാപകനായ പിതാവ്, അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ മറ്റൊരു കുട്ടിയെ പീഡിപ്പിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും കൂട്ടി വെളിപ്പെടുത്തി. വീട്ടില്‍ ട്യൂഷനുവേണ്ടി വരുന്ന കുട്ടിയെയാണത്രേ പീഡിപ്പിച്ചത്. രണ്ടുവര്‍ഷമായി നിരന്തരമായി അശ്ളീല വീഡിയോ കാണിക്കുന്ന പിതാവിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹം ക്രൂരമായി മര്‍ദിച്ചുവെന്നും അമ്മ വീട്ടിലില്ലാതിരുന്ന രണ്ടുതവണ മാനഭംഗപ്പെടുത്തിയെന്നും വെളിപ്പെടുത്തിയിട്ടുമുണ്ട്. ഉപദ്രവം അസഹനീയമായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്ന് കുട്ടി ക്ളാസ്സിലെ ഒരു സുഹൃത്തിനോടു പറഞ്ഞതാണ് വഴിത്തിരിവായത്. സഹപാഠി വിവരം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലാണ് സംഭവം പൊലീസില്‍ റിപോര്‍ട് ചെയ്തത്. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച പിതാവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകനാണ് അറസ്റ്റിലായത്. പഠിക്കുന്ന സമയത്ത് അദ്ദേഹം സര്‍വകലാശാല പരീക്ഷ വിജയിച്ചത് ഒന്നാമനായിട്ടാണ്; സ്വര്‍ണമെഡലും നേടിയിരുന്നു. പിന്നീട് സ്നേഹിച്ച യുവതിയെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വീട്ടമ്മയാണ് കുട്ടിയുടെ അമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com