ADVERTISEMENT

പീഡനത്തിനെതിരെ ഒരു പുതിയ നിയമം എന്നു കേൾക്കുമ്പോൾ ഇരകളെക്കുറിച്ചായിരിക്കും ചിന്ത.അവർക്കു ലഭിക്കാൻ പോകുന്ന സുരക്ഷയെക്കുറിച്ച്. ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണത്തെക്കുറിച്ച്. നീതിയും ന്യായവും ലഭ്യമാകുന്നതിനെക്കുറിച്ച്. പക്ഷേ, മലേഷ്യയിൽ ഭരണകക്ഷിയിൽപെട്ട ഒരു സെനറ്റ് അംഗം താൻ അക്രമികൾക്കൊപ്പമാണെന്നു പ്രഖ്യാപിക്കുകയും അവർക്കുവേണ്ടി നിയമം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരകളുടെ ഭാഗത്തു തെറ്റുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം ഒടുവിൽ എതിർപ്പിനെത്തുടർന്ന് പിൻമാറുകയും മാപ്പു ചോദിക്കുയും ചെയ്തിരിക്കുന്നു. 

പീപ്പിൾസ് ജസ്റ്റിസ് പാർട്ടി അംഗമായ മഹമ്മദ് ഇമ്രാൻ എന്ന ഭരണകക്ഷി സെനറ്ററാണ് വിവാദ നിയമത്തിനുവേണ്ടി വാദിച്ച് പുലിവാൽ പിടിച്ചതും ഒടുവിൽ മാപ്പുപറഞ്ഞ് തടിയൂരിയതും. കഴിഞ്ഞദിവസം നടന്ന സെനറ്റ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ. ലൈംഗിക പീഡനങ്ങൾ തടയാൻ പുതിയൊരു വകുപ്പ് ചേർത്ത് നിയമം നിർമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

623513036
പ്രതീകാത്മക ചിത്രം

ഇരകൾക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദമുയർത്തുന്നത് എന്നു കരുതിയെങ്കിൽ തെറ്റി. ആരോപണങ്ങളുടെപേരിൽ അപമാനിക്കപ്പെടുകയും ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന പുരുഷൻമാർക്കുവേണ്ടിയാണ് അദ്ദേഹം വാദിച്ചത്. മൊഹമ്മദ് ഇമ്രാന്റെ അഭിപ്രായത്തിൽ ലൈംഗിക പീഡനങ്ങൾ ആവർത്തിച്ചുനടക്കാൻ കാരണം പുരുഷൻമാരോ അവരുടെ ആസക്തികളോ ദുരാഗ്രഹങ്ങളോ ഒന്നുമല്ല. സ്ത്രീകളുടെ വസ്ത്രധാരണമാണ് പ്രശ്നം. പല സ്ത്രീകളുടെയും പ്രകോപനപരമായ വസ്ത്രധാരണം പുരുഷൻമാരെ വഴിതെറ്റിക്കുകയും അവരെ അക്രമികളാക്കുകയും ചെയ്യുന്നു. 

ഇത്തരം സംഭവങ്ങളിൽ കേസിൽപെട്ടാൽ പുരുഷൻമാരെ സംരക്ഷിക്കാൻ നിയമം വേണമെന്നാണ് അദ്ദേഹത്തിന്റെ ശക്തമായ വാദം. സ്ത്രീകൾ പുരുഷൻമാരെ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം തന്റെ വാക്കുകളിലൂടെ സമർഥിച്ചു. പാവപ്പെട്ട പുരുഷന്മാർ സ്ത്രീകളുടെ ചതിയിൽപെട്ട് നിയമങ്ങൾ ലംഘിക്കാൻ നിർബന്ധിതരാകു കയാണത്രേ. ഇത് തടയാനും ആവർത്തിക്കാതിരിക്കാനും പുരുഷൻമാരെ സംരക്ഷിക്കാൻവേണ്ടിയാണ് പുതിയ നിയമം വേണ്ടത്– മൊഹമ്മദ് ഇമ്രാൻ അഭിപ്രായപ്പെട്ടു. 

ഇമ്രാന്റെ വാക്കുകൾ പുറത്തുവന്നയുടൻതന്നെ പ്രതിഷേധവും തുടങ്ങി. സ്ത്രീകളും അവരുടെ സംഘനടകളും പുരോഗമന കക്ഷികളുമൊക്കെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ സമ്മർദമേറിയതോടെ ഇമ്രാൻ മാപ്പുപറഞ്ഞു. 

'എന്റെ ഉദ്ദേശം ആത്മാർഥമായിരുന്നു. പക്ഷേ തെറ്റിധരിക്കപ്പെട്ടു. സ്ത്രീകളെ കുറ്റപ്പെടുത്താൻ ലക്ഷ്യമിട്ടല്ല എന്റെ വാക്കുകൾ. അങ്ങനെ സംഭവിച്ചുവെങ്കിൽ നിർവ്യാജമായി ഖേദിക്കുന്നു'– ഇമ്രാൻ പറഞ്ഞു. പീഡനങ്ങൾ അവസാനിക്കണം എന്നുമാത്രമാണ് താൻ ആഗ്രഹിച്ചതെന്നും ആരെയും കുറ്റപ്പെടുത്താനല്ല ആഗ്രഹിച്ചതിന്നും കൂടി വ്യക്തമാക്കിയാണ് ഇമ്രാന്റെ പിൻമാറ്റം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com