ചരിത്രത്തിലിടം പിടിച്ച മൂന്നാം സ്ഥാനം; ഇന്ത്യയുടെ അഭിമാനം കാത്ത് വനിതാ താരങ്ങൾ
Mail This Article
സ്പെയിനിലെ വലന്‍ലിയയില്‍ നടന്ന കോടിഫ് കപ് ടൂര്‍ണമെന്റില്‍നിന്ന് കണ്ണീരോടെ മടങ്ങേണ്ടിയിരുന്ന ടീം തിരിച്ചു പോയത് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്രത്യേക ട്രോഫിയും ഫെയര്‍ പ്ലേ അവാര്‍ഡും നേടി. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയതിനും കായികമല്‍സരങ്ങളുടെ സ്പിരിറ്റ് നിലനിര്‍ത്തിയതിനുമാണ് പുരസ്കാരങ്ങള്‍. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമാണ് അപ്രതീക്ഷിത സമ്മാനങ്ങളുമായി സ്പെയിനില്‍നിന്ന് അഭിമാനത്തോടെ ഇന്ത്യയിലേക്കു മടങ്ങുന്നത്.
ടൂര്‍ണമെന്റില്‍ ഇന്ത്യ നാലു മല്‍സരങ്ങളാണ് കളിച്ചത്. രണ്ടു കളികളില്‍ വിജയിച്ചു. മൗറിഷ്യാനയ്ക്കെതിരെ 3-1 നും ബൊളീവിയയ്ക്കെതിരെ 7-0നും. വിയ്യാറയലിനോടും സ്പെയ്ന്‍ അണ്ടര്‍-19 ടീമിനോടും രണ്ടു ഗോളുകൾക്ക് തോല്‍ക്കുകയും ചെയ്തു. ചരിത്രത്തിലെ മികച്ച പ്രകടനം നടത്തിയ അവര്‍ മൂന്നാം സ്ഥാനത്ത് എത്തുകയും െചയ്തു. ഫെയര്‍ പ്ലേ പുരസ്കാരവും നേടി. ഇന്ത്യന്‍ കോച്ച് മേയ്മോള്‍ റോക്കിയുടെ അഭിപ്രായത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യന്‍ ടീം നടത്തിയത്. സംഘാടകര്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങള്‍ തോറ്റെങ്കിലും നന്നായി പൊരുതിത്തന്നെയാണ് തോറ്റതെന്നും കോച്ച് അഭിപ്രായപ്പെട്ടു.
2018 മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ടൂര്‍ണമെന്റ് പ്രസിഡന്റ് എല്‍സ ഗോമസ് ടോര്‍മോസ് കീഴ്‍വഴക്കം ലംഘിക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ക്കാണ് ട്രോഫി നല്‍കുന്നത്. മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ഇന്ത്യന്‍ വനിതാ ടീമിന് അദ്ദേഹം പ്രത്യേകമായി മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പുരസ്കാരം.
മുന്‍പ് ഇന്ത്യന്‍ വനിതാ ടീം ആര്‍ക്കും തോല്‍പിക്കാവുന്ന ടീം ആയിരുന്നെങ്കില്‍ ഇത്തവണ സ്ഥിതി മാറി. ഏതു ടീമുമായും മല്‍സരിക്കാനും അവരെ തോല്‍പിക്കാനുമുള്ള കരുത്ത് ഇന്ത്യ നേടിയിരിക്കുന്നു. ടൂര്‍ണമെന്റിനുശേഷം പ്രസിഡന്റ് ഇന്ത്യന്‍ കോച്ചിനെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ പരാജയപ്പെട്ടെങ്കിലും കാണികളുടെ മനസ്സും കീഴടക്കിയാണ് ഇന്ത്യ മടങ്ങുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ജേതാക്കളെ ആദരിക്കുന്നതുപോലെ പ്രത്യേക ചടങ്ങ് നടത്തി മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഇന്ത്യയ്ക്കു നല്‍കിയത്.