കാണാതായ കൗമാരക്കാരിയുടെ ശരീരം വനത്തിൽ ; കൊലപാതകമെന്ന് ബന്ധുക്കൾ, നിഷേധിച്ച് പൊലീസ്
Mail This Article
മലേഷ്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശ കുടുംബത്തിലെ കൗമാരക്കാരിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. 100 പേരടങ്ങുന്ന അന്വേഷണ സംഘം 10 ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലില്‍ നഗ്നമായ മൃതദേഹം കാട്ടില്‍ കണ്ടെത്തുകയും ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ 15 വയസ്സുകാരിയായ മകള്‍ നോറയുടെ ശരീരം തിരിച്ചറിഞ്ഞതോടെ ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്.
ലണ്ടനില്‍ താമസിക്കുന്ന കുടുംബത്തിനൊപ്പമെത്തിയ നോറയെ ഓഗസ്റ്റ് 4 നാണ് കാണാതാകുന്നത്. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിനടുത്തുള്ള ഡണ്സണ് റിസോര്‍ട്ടിലായിരുന്നു കുട്ടി കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. താമസം തുടങ്ങി ഒരു ദിവസത്തിനുശേഷമാണ് നോറയെ കാണാതായത്. പഠനവൈകല്യമുണ്ടായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം പറയുന്നതെങ്കിലും കാണാതാകുകയായിരുന്നെന്നാണ് പൊലീസ് വിശദീകരണം. കൗമാരക്കാരിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം വലിയ വിവാദമായതിനെത്തുടര്‍ന്ന് 350 ല്‍ അധികം പേര് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം അന്വേഷണത്തില്‍ ഉപയോഗിച്ചു. വേട്ടനായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തി. മലേഷ്യയിലെ തദ്ദേശവാസികള്‍ അവരുടെ പാരമ്പര്യ ആചാരപ്രകാരമുള്ള തിരച്ചിലും നടത്തി.
റിസോര്‍ട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ കൊടുംകാട്ടില്‍ ഒരു ചെറിയ അരുവിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പൊലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെങ്കിലും മുറിവുകള്‍ സംഭവിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനു പിന്നില്‍ തട്ടിക്കൊണ്ടുപോകലല്ല എന്നും വ്യക്തിയെ കാണാതായ സംഭവമായാണ് പൊലീസ് പരിഗണിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും. നാട്ടുകാരിലൊരാള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘത്ത് സ്ഥലത്തെത്തുകയും മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതിനുമുമ്പ് മൃതദേഹം മാറ്റുകയും ചെയ്തു.