ഉറങ്ങാൻ മയക്കു മരുന്നു നൽകി, കുഞ്ഞ് മരിച്ചു; അമ്മ അറസ്റ്റിൽ
Mail This Article
ചെറിയ അളവിൽ സ്ഥിരമായി മയക്കു മരുന്ന് ഉള്ളിൽച്ചെന്ന് കുഞ്ഞുമരിച്ച കേസിൽ അമ്മ അറസ്റ്റിൽ. യുഎസിലാണ് സംഭവം. കുഞ്ഞിനെ ഉറക്കാനായി എല്ലാ ദിവസവും അമ്മ ചെറിയ തോതിൽ മയക്കു മരുന്ന് നൽകുമായിരുന്നുവെന്നും, രണ്ടു മാസം തുടർച്ചയായി മയക്കുമരുന്ന് ഉള്ളിൽച്ചെന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സംഭവത്തെത്തുടർന്ന് 33 വയസ്സുകാരിയായ കിമ്പേർലി നെല്ലിഗൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ലഹരി മരുന്നു നൽകി കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 1,42,120 രൂപ പിഴയും ഒരു വർഷം തടവുമാണ് സ്ത്രീക്ക് ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ കുഞ്ഞിന്റെ ജീവൻ അപകടപ്പെടുത്തിയതിനും ലഹരി വസ്തുക്കൾ കൈയിൽ സൂക്ഷിച്ചതിനും 180 ദിവസത്തെ ജയിൽവാസം അനുഭവിക്കുകയും 71,045 രൂപ പിഴയൊടുക്കുകയും വേണം. യുവതിക്ക് ജാമ്യം അനുവദിച്ചെങ്കിലും ഭർത്താവിനെയും 18 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയും കാണാൻ അനുവാദമില്ല.
രണ്ടു മാസത്തിനിടയിൽ 15 പ്രാവശ്യത്തോളം കുഞ്ഞിന്റെ വായിൽ ഭാര്യ മയക്കുമരുന്ന് തേച്ചുകൊടുത്തിരുന്നതായി ഭർത്താവ് പറയുന്നു. കടുത്ത വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന മരുന്ന് ഉള്ളിൽച്ചെന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് മെഡിക്കൽ എക്സാമിനേഷൻ ഡോക്ടർ പറയുന്നത്. താൻ മയക്കു മരുന്ന് വാങ്ങിയിട്ടില്ലെന്നു വാദിച്ച അമ്മ പിന്നീട് സത്യം പൊലീസിനോട് തുറന്നു സമ്മതിച്ചു. കുഞ്ഞിന്റെ മരണത്തിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ കൃത്യമായ ഇടവേളകളിൽ താൻ മയക്കു മരുന്ന് വാങ്ങിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. തന്റെ മറ്റു മക്കളെയും ഉറക്കാൻ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി.
കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശം തനിക്കൊരിക്കലുമില്ലായിരുന്നുവെന്നാണ് അഫിഡവിറ്റിൽ അവർ എഴുതിയിരിക്കുന്നത്.