ADVERTISEMENT

ഭക്ഷണത്തിൽ മയക്കു മരുന്നു കലർത്തി നൽകി  തന്നെ മാനഭംഗം ചെയ്തയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി. ബംഗളൂരുവിലാണ് സംഭവം. രാമമൂർത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിനു സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. '' കാര്യങ്ങളെ നിസ്സാരമായി കാണാമെന്ന് നീ കരുതുന്നുണ്ടോ?, ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് നിന്റെ വഴിക്കു പോകാമെന്ന് നീ കരുതുന്നുണ്ടോ?'' എന്നീ ചോദ്യങ്ങളോടെയാണ് തന്നെ മാനഭംഗം ചെയ്തയാളെ യുവതി പരസ്യമായി കൈയേറ്റം ചെയ്തത്.  തന്നെ മാസങ്ങളായി പിന്തുടർന്ന് ഉപദ്രവിക്കുന്ന അക്രമിയുടെ കോളറിൽ പിടിച്ചു വലിച്ച് അയാളെ ചെരുപ്പുകൊണ്ടു തല്ലിയാണ് യുവതി ദേഷ്യം തീർത്തത്.

താൻ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് യുവതി പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ :- 

''ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാർ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ വർഷമാദ്യം സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പരിചയപ്പെട്ട് കുറച്ചു നാളുകൾക്കകം തന്നെ പ്രണയിക്കണമെന്നു പറഞ്ഞ് സുനിൽ യുവതിയോട് നിരന്തരമായി ആവശ്യപ്പെടുമായിരുന്നു. മെയ് 18 ന് സുനിൽ യുവതിക്ക് ശീതളപാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകുകയും അവളെ ഹോട്ടൽ റൂമിൽ കൊണ്ടുപോയി മാനഭംഗം ചെയ്യുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് അതുകാട്ടി അവളെ ഭീഷണിപ്പെടുത്താൻ ആരംഭിക്കുകയും ചെയ്തു.

ജോലിയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങുന്ന യുവതിയെ സ്ഥിരമായി പിന്തുടരുകയും താൻ പകർത്തിയ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സുനിൽ, തന്റെ ഇംഗിതങ്ങൾക്ക് യുവതി വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ യുവതി സുനിലിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സുനിലിനോടാവശ്യപ്പെടുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിൽ യുവതി തനിക്കെതിരെ പരാതി നൽകിയതോടെ യുവതിയെ നിരന്തരം പിന്തുടരുന്നതിനൊപ്പം യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി അവർക്കെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുവാനും ആരംഭിച്ചു. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ജോലിക്കു പോകാനിറങ്ങിയ യുവതിയെ സുനിൽ പിന്തുടരുകയും ദൃശ്യങ്ങൾ കുടുംബാംഗങ്ങളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുനിലിന്റെ നിരന്തരമായ ഭീഷണിയിൽ മനസ്സു മടുത്ത യുവതി പെട്ടന്നുള്ള ദേഷ്യത്തിൽ തന്നെ പിന്തുടർന്ന സുനിലിനെ വലിച്ച് റോഡിലിടുകയും തന്റെ ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയൽക്കാർ കാര്യമന്വേഷിക്കുകയും യുവതി അവരോട് സുനിലിന്റെ ശല്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതോടെ സുനിലിനെ മർദ്ദിക്കാൻ യുവതിയുടെ അയൽക്കാരും ഒപ്പം കൂടി. പൊലീസെത്തു വരെ സുനിലിനെ അവർ അവിടത്തന്നെ പിടിച്ചു നിർത്തുകയും ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിന്റെ പേരിൽ സുനിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com