ADVERTISEMENT

വെറും 11 വയസ്സാണ് അവളുടെ പ്രായം. സ്വന്തം സഹോദരന്റെ പ്രാണനെടുക്കാൻ വന്ന ലെപ്പേർഡ് എന്ന വന്യമൃഗത്തെ സ്വന്തം ശരീരമുപയോഗിച്ചാണ് ആ കൊച്ചുപെൺകുട്ടി തടഞ്ഞത്. ഉത്തരാഖണ്ഡിലാണ് സംഭവം. ഒക്ടോബർ 4 നായിരുന്നു സംഭവം. വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

 

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. നാലുവയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമ‍ൃഗത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള അവൾക്ക് അവാർഡ് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

 

സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ധീരജ് സിങ് ഗർബയൽ പറയുന്നതിങ്ങനെ :-

 

ദേവ്കുണ്ഡൈ ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങിവരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ ലെപ്പേർഡ് ആക്രമിക്കാൻ ശ്രമിച്ചത്. കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി ലെപ്പേർഡ് പാഞ്ഞു വരുന്നതു കണ്ടപ്പോൾ രാഖി തന്റെ ശരീരം കൊണ്ട് കുഞ്ഞനിയനെ പൊതിഞ്ഞു പിടിച്ചു. അതോടെ ശരീരത്തിനു പിന്നിൽ നിന്ന് ലെപ്പേർഡ് രാഖിയെ ആക്രമിച്ചു. എന്നിട്ടും അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല. സംഭവം കണ്ടുകൊണ്ടു വന്ന കുട്ടികളുടെ അമ്മ തുടർച്ചയായി ബഹളമുണ്ടാക്കിയതിനെത്തുടർന്നാണ് ലെപ്പേർഡ് ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്. തലയ്ക്കും കൈകളിലും ഗുരുതരമായി പരുക്കേറ്റ രാഖിയെ കോട്ട്‌വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ''.- 

 

പെൺകുട്ടിയുടെ ധീരതയെക്കുറിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് രാഖിയുടെ പേര്  ആദ്യം നാമനിർദേശം ചെയ്തിരുന്നുവെന്നും പിന്നീട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ഇത് സംബന്ധിച്ച് നാമനിർദേശം നൽകിയിട്ടുണ്ടെന്നും ഗർബയൽ പറയുന്നു.

 

സംഭവത്തെക്കുറിച്ചറിഞ്ഞ ടൂറിസം മിനിസ്റ്ററും പ്രദേശത്തെ എംഎൽഎയുമായ സത്പാൽ മാഹ്‌രാജ് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും അവളെ ഡൽഹിയിലെ റാംമനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

 

'' പെൺകുട്ടിയുടെ ചികിൽസയ്ക്കായി ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി. ഉടൻ തന്നെ ഡൽഹിയിൽ പോയി അവളെ കാണുകയും ചെയ്യും. നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് ഒരു പെൺകുട്ടി ധൈര്യം തെളിയിച്ചിരിക്കുന്നതെന്നും. ഏറെ പ്രിയപ്പെട്ട ഒരാളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ഏതറ്റം വരേയും പോകാനും ഒരു വന്യമൃഗത്തിനോടു പോരാടാൻ വരെ തയാറാവുകയും ചെയ്തു. ദുർഗാദേവിയുടെ ?താർഥ ശക്തിയാണ് അവൾ കാണിച്ചത്. അവളുടെ ധീരതയെ പരിഗണിച്ച് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് സംസ്ഥാന സർക്കാർ അവളുടെ പേർ നാമനിർദേശം ചെയ്തിട്ടുണ്ട്.''- ടൂറിസം മന്ത്രി പറയുന്നു.

 

ക്രൂരമൃഗത്തിന്റെ ആക്രമണത്തിൽ നിന്ന് സഹോദരനെ രക്ഷിച്ച രാഖിയുടെ പ്രവൃത്തി മാതൃകാപരമാണെന്നു പറഞ്ഞുകൊണ്ട് പ്രശസ്ത ഹണ്ടർ ജോയ് ഹക്ലി പറയുന്നതിങ്ങനെ :-

 

'' ലെപ്പേർഡ്സ് പലപ്പോഴും ലക്ഷ്യമിടുന്നത് കൊച്ചുകുട്ടികളെയാണ് ആക്രമിച്ച് കീഴടക്കാനും വലിച്ചുകൊണ്ടു പോകാനും എളുപ്പമാണെന്നതും അധികനേരം പ്രതിരോധിക്കാൻ കഴിയാത്തതുമാണ് അതിന് കാരണം. പക്ഷേ ഈ സംഭവത്തിൽ നാലുവയസ്സുകാരൻ സഹോദരനെ രക്ഷിക്കാൻ ധീരയായ ആ പെൺകുട്ടിക്കു കഴിഞ്ഞു. അല്ലെങ്കിൽ ഒരു പക്ഷേ ആ ക്രൂരമൃഗം അവനെ കൊല്ലുകയും വലിച്ചിഴച്ചു കൊണ്ടു പോവുകയും ചെയ്തേനേം''.

 

പൊതുവെ വൈകുന്നേരങ്ങളിലാണ് ലെപ്പേർഡ്സ് ഇരതേടാനിറങ്ങുക. വീടിനു മുന്നിലും മറ്റും കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെയാണ് അവ ആക്രമിച്ചു കീഴ്പ്പെടുത്തുക. ഒക്ടോബർ 5 ന് പൗരി ഗർവാൾ‌ ജില്ലയിലെ 12 വയസ്സുകാരി ലെപ്പേർഡിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അവൾ ആക്രമിക്കപ്പെട്ടത്. നരഭോജികളായ ലെപ്പേർഡ്സിനെ വേട്ടക്കാർ കൊലപ്പെടുത്താറുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടു കൂടിയാണിത്. അടുത്തിടെ രണ്ടു കുട്ടികളെ കൊന്ന നരഭോജി ലെപ്പേർഡിനെ ജോയ് ഹക്ലിയുടെ ടീമിലുള്ള ഒരു ഹണ്ടർ കൊന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com