എനിക്ക് ആരാണോ പേരിട്ടത് അവര്‍ക്കു മാത്രമേ അതു മാറ്റാന്‍ അവകാശമുള്ളൂ: നുസ്രത് ജഹാന്‍ എംപി
Mail This Article
തനിക്കു പേരിട്ടവർക്കു മാത്രമേ അതു മാറ്റാനും അവകാശമുള്ളുവെന്ന് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ എംപി നുസ്രത് ജഹാന്‍. ദുർഗാപൂജ ആഘോഷത്തിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ മതവും പേരും മാറ്റണമെന്ന് ആവശ്യപ്പെട്ട മതപണ്ഡിതനു മറുപടിയായാണ് നുസ്രത്തിന്റെ പ്രസ്താവന.
‘ഞാന്‍ ദുര്‍ഗാ ദേവിയെ ആരാധിച്ചു എന്നത് സത്യമാണ്. മതമൈത്രിക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ പേര് മാറ്റാനോ മതം മാറാനോ തയാറല്ല. ബംഗാളില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് എന്റേതായ രീതികളുണ്ട്. എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ബംഗാളിന്റെ തനതു സംസ്കാരം. ഞാനും അതു തന്നെയാണ് ചെയ്യുന്നത്’ - നുസ്രത് പറഞ്ഞു.
ഭർത്താവ് നിഖിൽ ജെയിനിനൊപ്പം ദുർഗാപൂജയിൽ പങ്കെടുത്ത് നുസ്രത്ത് നൃത്തം ചെയ്യുകയും സിന്ദൂരമണിയുകയും ചെയ്തത് മുസ്‌ലിം വിരുദ്ധമാണെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഇത്തേഹാസ് ഉലമ ഇഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് കാസ്മി രംഗത്തു വന്നിരുന്നു. നുസ്രത്ത് ജഹാന്റെ നടപടി ഇസ്‌ലാമിനെ അപമാനിക്കലാണെന്നും ഇത്തരക്കാർ ആ മതം വിട്ടു പോവുകയാണ് വേണ്ടെതെന്നുമാണ് ആസാദ് കാസ്മി പറഞ്ഞത്. നൃത്തം നിഖിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.