സ്പേസ് വോക് കഴിഞ്ഞു ഇനി ലക്ഷ്യം ചന്ദ്രൻ; ക്രിസ്റ്റിനയും ജെസീക്കയും പറയുന്നു
Mail This Article
സ്ത്രീകള്‍ മാത്രമായി ബഹിരാകാശത്ത് നടന്ന് (സ്പേസ് വോക്) ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റിന കൊക്, ജെസീക്ക മിയർ എന്നിവര്‍ അടുത്ത സ്വപ്നപദ്ധതിയുടെ ഒരുക്കത്തില്‍. ചന്ദ്രനില്‍ കാല്‍ കുത്തുകയാണ് അടുത്ത ലക്ഷ്യമായി നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹിരാകശ നിലയത്തിനു പുറത്തിറങ്ങി കേടായ ബാറ്ററി ചാര്‍ജ്- ഡിസ്ചാര്‍ജ് യൂണിറ്റ് മാറ്റിവച്ചതിനുശേഷമാണ് ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനവുമായി സ്ത്രീ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. ഈ മാസം 18 നായിരുന്നു സ്ത്രീകള്‍ മാത്രമായുള്ള ആദ്യത്തെ ബഹിരാകാശ യാത്ര. വെബ്ക്സ്റ്റിലൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് ചന്ദ്രന്‍ അടുത്ത ലക്ഷ്യമാണെന്ന് ക്രിസിറ്റിനയും ജെസീക്കയും അറിയിച്ചത്.
''ചന്ദ്രനില്‍ കാല്‍ കുത്തുന്ന ആദ്യ വനിതയാകുകയാണ് എന്റെ ലക്ഷ്യം. അതാണ് എന്റെ ആദര്‍ശം. സ്വപ്നവും. വെറും സ്വപ്നമല്ല, അടുത്തുതന്നെ പ്രാവര്‍ത്തികമാകുമെന്ന് ആഗ്രഹിക്കുന്ന ലക്ഷ്യം. വൈകാതെ തന്നെ അതു നടക്കുമെന്നാണ് എന്റെ പ്രതീക്ഷ- ജെസീക്ക മിയർ ആത്മവിശ്വാസത്തോടെ പറഞ്ഞു. നാസയില്‍ ചേര്‍ന്നതുമുതല്‍ ബഹിരാകാശത്തു നടക്കുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും'' ജെസീക്ക പറയുന്നു. വര്‍ഷങ്ങളായി കാണുന്ന സ്വപ്നം ഒടുവില്‍ അതു യാഥാര്‍ഥ്യമാകുകയായിരുന്നു; ക്രിസ്റ്റിനയ്ക്കൊപ്പം.
''ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍വച്ച് ബുക്കില്‍ എഴുതിയപ്പോള്‍ ഞാന്‍ കുറിച്ചത് ബഹിരാകാശ യാത്ര എന്നായിരുന്നു. ഇപ്പോള്‍ ആ പഴയ ബുക്ക് ഞാന്‍ വീണ്ടുമെടുത്തു നോക്കുന്നു. അതിശയത്തോടെ വീണ്ടും വീണ്ടും നോക്കി സന്തോഷിക്കുന്നു. ഒരിക്കല്‍ ഞാന്‍ ബുക്കില്‍ ചന്ദ്രന്റെ ചിത്രം വരച്ചിട്ടുണ്ട്. അന്നുമുതലേ ചന്ദ്രന്‍ എന്റെ ലക്ഷ്യമാണ്''- ജെസീക്ക പറയുന്നു.
English Summary : Historic Women Spacewalkers Hope to Land on the Moon