അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; മകളെ കെട്ടിയിട്ടു പീഡിപ്പിച്ച് പകരം വീട്ടി
Mail This Article
കൗമാരക്കാരിയാണ് സ്വന്തം വീട്ടിൽ അച്ഛന്റെ കൊടും പീഡനത്തിന് ഇരയായത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 17 വയസ്സുകാരിയാണ് അച്ഛനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അച്ഛൻ തന്നെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. അച്ഛന്റെ വിവാഹേതരബന്ധം നേരിട്ടു കാണാനിടയായതിനെത്തുടർന്നാണ് അച്ഛൻ തന്നെ ബന്ധനസ്ഥനാക്കി തുടർച്ചയായി പീഡിപ്പിച്ചത് എന്നാണ് പൊലീസിനു നൽകിയ പരാതിയിൽ പെൺകുട്ടി പറയുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :-
''പരാതി നൽകിയിരിക്കുന്നത് പെൺകുട്ടിയുടെ അമ്മാവനാണ്. അച്ഛന്റെ ബന്ധനത്തിൽ നിന്ന് എങ്ങനെയോ രക്ഷപെട്ട് അമ്മാവന്റെയരികിലെത്തിയ പെൺകുട്ടി താൻ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി തുറന്നു പറഞ്ഞതിനെത്തുടർന്നാണ് പരാതിയുമായി പെൺകുട്ടിയുടെ അമ്മാവൻ ഞങ്ങളെ സമീപിച്ചത്''.
കൈകാലുകൾ ബന്ധിച്ചിട്ടാണ് ദിവസങ്ങളോളം അച്ഛൻ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. കുടുംബത്തിലെ മറ്റൊരു സ്ത്രീയുമായി അച്ഛൻ വിവാഹേതരബന്ധത്തിലേർപ്പെടുന്നത് താൻ കണ്ടെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അച്ഛൻ തന്നെ ഉപദ്രവിച്ചതെന്നും പെൺകുട്ടി ആരോപിക്കുന്നു.
പെൺകുട്ടിയുടെ അമ്മയുമായി അച്ഛൻ ഏഴുവർഷങ്ങൾക്ക് മുൻപ് പിരിഞ്ഞെന്നും അവർ അടുത്തിടെ പുനർ വിവാഹിതയായെന്നും പെൺകുട്ടി അച്ഛനൊപ്പമായിരുന്നു താമസമെന്നും അമ്മാവൻ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ നിരന്തര പീഡനത്തെത്തുടർന്നായിരുന്നു ഭാര്യ വർഷങ്ങൾക്ക് മുൻപ് അയാളെ ഉപേക്ഷിച്ചു പോയതെന്നും അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടി അച്ഛന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് തന്റെയടുത്തെത്തിയതെന്നും അവളുടെ കാലിൽ കെട്ടിയിട്ട കയറിന്റെ അംശങ്ങളുണ്ടായിരുന്നെന്നും അയാൾ പറയുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ന്യൂനപക്ഷസമുദായത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സെല്ലിലേക്ക് കേസ് കൈമാറിയിട്ടുണ്ടെന്നും പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർഗിരിധർ സിങ് പറയുന്നു.