ADVERTISEMENT

തെലങ്കാനയിലെ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി മാനഭംഗം ചെയ്തു കൊലപ്പെടുത്തി തീകൊളുത്തിയഅതേ സ്ഥലത്ത് മൂന്നു പ്രതികളും പൊലീസിന്റെ വെടിയേറ്റു മരിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ നടന്ന ഏറ്റുമുട്ടലിൽ പ്രതികൾ നാലുപേരും കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതികൾ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് ഒരു കൂട്ടം പെൺകുട്ടികൾ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ബസ്സിൽ യാത്രചെയ്യുമ്പോഴാണ് വഴിയരികിൽ തെലങ്കാന പൊലീസ്നെ കണ്ട് ബസ് യാത്രികരായ പെൺകുട്ടികൾ ആഹ്ലാദം പ്രകടിപ്പിച്ചത്. ആർപ്പു വിളിച്ചും, വിജയ ചിഹ്നം കാണിച്ചും, പൊലീസിനെ കൈയുയർത്തി അഭിവാദ്യം ചെയ്തുകൊണ്ടുമാണ് പെൺകുട്ടികൾ ആഹ്ലാദം പ്രകടിപ്പിച്ചത്. പൊലീസ് എൻകൗണ്ടറിൽ വെറ്റിനറി ഡോക്ടറുടെ കൊലപാതകികൾ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നതിനെത്തുടർന്നായിരുന്നു ഈ സംഭവങ്ങൾ. തെലങ്കാനയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത് വളരെപ്പെട്ടന്നാണ്. 

പൊലീസ് എൻകൗണ്ടറിലെ ഭൂരിപക്ഷം പേരും ന്യായീകരിക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ അഭിപ്രായം പ്രതികളെ ജീവനോടെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നായിരുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പടെ നിരവധി പേർ പൊലീസിന്റെ പ്രവർത്തിയെ ന്യായീകരിക്കുമ്പോൾ മകൾക്ക് നീതി കിട്ടിയെന്ന അഭിപ്രായവുമായി പെൺകുട്ടിയുടെ അച്ഛൻ രംഗത്തു വന്നു.

പൊലീസ് എൻകൗണ്ടറിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ :-

‘എന്റെ മകളെ കൊന്നവർ പത്തുദിവസത്തിനകം കൊല്ലപ്പെട്ടിരിക്കുന്നു. അവൾക്ക് അതിവേഗം നീതി കിട്ടി. തെലങ്കാന സർക്കാരിനും പൊലീസിനും എന്റെ നന്ദി.. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിച്ചിരിക്കുന്നു..’. കൊല്ലപ്പെട്ട ഡോക്ടറുടെ സഹോദരിക്ക് പറയാനുള്ളതിതാണ് :- ഇതു ഒരു ഉദാഹരണം മാത്രമാണ്. റെക്കോർഡ് വേഗത്തിലാണ് നടപടി വന്നത്. പൊലീസിനും സർക്കാരിനും മാധ്യമങ്ങൾക്കും നന്ദി..’.

ഏറ്റുമുട്ടലിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വാർത്തകളിൽ നിറയുന്നത് വി.സി സജ്‌ജ്നാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. വർഷങ്ങൾക്ക് മുൻപ് ആസിഡ് ആക്രമണം നടത്തിയ രണ്ടു പ്രതികളെയും അദ്ദേഹത്തിന്റെ ടീം ഇതേ രീതിയിൽ എൻകൗണ്ടർ ചെയ്തിരുന്നു. 2008 ല്‍ വാറങ്കല്‍ എസ്പിയായിരുക്കുമ്പോളായിരുന്നു രണ്ട് പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ അവർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പൊതുജനങ്ങൾക്കിടിയിൽ ഇദ്ദേഹം ‘ഹീറോ’യായിരുന്നു. 

ഡോകടറെ പ്രതികൾ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സ്ഥലത്ത്  പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ഇവർ ഒാടി രക്ഷപെടാൻ ശ്രമിച്ചത്. രാത്രിയിലായിരുന്നു തെളിവെടുപ്പ്.  ഇതോടെയാണ് നാലുപേരെയും െപാലീസ് വെടിവെച്ചുകൊന്നത്. രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യം നടുങ്ങിയ കേസിലെ  പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. നിയമം കയ്യിലെടുത്ത പൊലീസുകാരെ വിമർശിക്കുന്നവരും ഏറെയാണ്.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വധിച്ചത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.  ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

English Summery : Reaction of girl students when news of encounter of the accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com