ADVERTISEMENT

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി തീ കൊളുത്തിയ സംഭവത്തെത്തുടർന്ന് സ്ത്രീകളുടെ സുരക്ഷ എന്ന വിഷയം വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമ വാർത്തകൾ കൂടി പുറത്തു വരുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു മുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. 

uc-browser-01

ഈ വിഷയത്തിൽ ആളുകളുടെ വൈകാരിക നിലപാടെന്താണെന്നറിയാൻ യുസി ബ്രൗസർ ഒരു സർവേ സംഘടിപ്പിച്ചു. നിലവിലുള്ള സാഹചര്യത്തിൽ മാറ്റം വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്ത്രീ സുരക്ഷയോടനുബന്ധമായി സർവേ നടത്തിയത്. അറിവ് എന്ന കാര്യം ഈ വിഷയത്തിൽ വളരെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തെ വുമൺ ഹെൽപ്പ്‌ലൈൻ നമ്പറുകളെക്കുറിച്ച് പകുതിയലിധം ആളുകൾക്കും അറിയില്ലെന്നാണ് സർവേയിൽ നിന്ന് വ്യക്തമായത്.

വുമൺ ഹെൽപ്പ് ലൈൻ നമ്പർ അറിയാമോയെന്ന അടിസ്ഥാന ചോദ്യമാണ് യു സി ബ്രൗസർ ആളുകളോട് ചോദിച്ചത്. പക്ഷേ 50 ശതമാനത്തിലധികം ആളുകൾക്കും അതിന് ശരിയായ ഉത്തരം നൽകാനായില്ല. 12,502 ഓളം ആളുകളാണ് ഈ ഓൺലൈൻ സർവേയിൽ പങ്കെടുത്തത്. അതിൽ  6,496 പേർ മാത്രമാണ് കൃത്യമായ ഉത്തരം നൽകിയത്. 6,006 പേർക്ക് കൃത്യമായ ഉത്തരം നൽകാനായില്ല. അതായത് 48.27 ശതമാനം ആളുകൾക്ക് സ്ത്രീ സുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ നമ്പറിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. അല്ലെങ്കിൽ വളരെ കുറച്ച് അറിവ് മാത്രമേ ഇതു സംബന്ധിച്ചുള്ളൂ എന്നാണ്.

ഇതേ സർവേയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. 60 ശതമാനം ആളുകളും കുറ്റപ്പെടുത്തിയത് സ്ത്രീകളുടെ വസ്ത്രധാരണത്തെയാണ്. 17,861 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 10,565 പേർ സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന അഭിപ്രായക്കാരാണ്. 7,296 ഓളം ആളുകൾ പറയുന്നത് വസത്രധാരണവുമായി ഇതിനൊരു ബന്ധവുമില്ലെന്നാണ്.

ബലാൽസംഗം ചെയ്യുന്ന കുറ്റവാളികൾക്ക് എന്തു ശിക്ഷയാണ് നൽകേണ്ടത് എന്നതിനെക്കുറിച്ചും സർവേയിൽ ചോദ്യങ്ങളുണ്ടായിരുന്നു. 60 ശതമാനം പേർ അഭിപ്രായപ്പെട്ടത് കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നാണ്. 24,215 പേരാണ് ഈ സർവേയിൽ പങ്കെടുത്തത്. 14,757 പേർ അഭിപ്രായപ്പെട്ടത് കുറ്റവാളികളെ തൂക്കിലേറ്റണമെന്നാണ്. ബാക്കിയുള്ളവർ പറ‍ഞ്ഞത്. കുറ്റവാളികളുടെ ജനനേന്ദ്രിയം ഛേദിക്കണമെന്നാണ്.

ബലാൽസംഗം പോലെയുള്ള കുറ്റങ്ങളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന അഭിപ്രായക്കാരാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും. സ്ത്രീകൾ സ്വയരക്ഷക്കായുള്ള കാര്യങ്ങളിൽ പ്രാഗത്ഭ്യം നേടണമെന്നാണ് മറ്റുചിലരുടെ അഭിപ്രായം. മറ്റുചിലർ‌ പറയുന്നത് സ്ത്രീകളോട് എങ്ങനെ നന്നായി പെരുമാറണമെന്ന് പുരുഷന്മാരെ പഠിപ്പിക്കണമെന്നാണ്.

English Summary: 50% not aware of women helpline & 60% hold 'short clothes' responsible for the crime against women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com