കാവിവത്കരണത്തിന് അന്ത്യം; വിഭാഗീയതയുടെ രാഷ്ട്രീയത്തെ ജനം അടിച്ചിറക്കി: ആഞ്ഞടിച്ച് മെഹ്ബൂബ
Mail This Article
ഡൽഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടിയുടെ വിജയത്തെ എതിരാളികൾ പോലും നിറകയ്യടിയോടെയാണു സ്വീകരിച്ചത്. വിഭാഗീയതയുടെ രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞു എന്നായിരുന്നു പ്യൂപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്ത്തിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കാഴ്ച വച്ച ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ മെഹബൂബ അഭിനന്ദിക്കുകയും ചെയ്തു. ബിജെപിക്കെതിരായ ഈ വിജയത്തിന് ഇരട്ടിമധുരമാണെന്നും മെഹ്ബൂബ പറഞ്ഞു.
‘അരവിന്ദ് കെജ്‌രിവാളിന്റെ ഈ വിജയത്തെ ഞാൻ അഭിനന്ദിക്കുന്നു. കാരണം ഡൽഹിയിലെ ജനങ്ങൾ വിഭാഗീയതയുടെ രാഷ്്ട്രീയത്തെ മുഴുവനായി തള്ളിയിരിക്കുന്നു. യഥാർഥ പ്രശ്നം മനസിലാക്കിയാണ് അവര്‍ വോട്ടുകൾ രേഖപ്പെടുത്തിയത്.’– മെഹ്ബൂബ പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത്ഷായെയും ബിജെപി പ്രസിഡന്റ് ജെ.പി. നദ്ധയെയും മെഹ്ബൂബ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ‘പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിക്കു ലഭിച്ച തിരിച്ചടിയാണ് ഈ തോൽവി. ഇന്ത്യയിൽ കാവിവത്കരണത്തിന് അന്ത്യമാവുകയാണ്.’– മെഹ്ബൂബ വ്യക്തമാക്കി. 70 നിയമസഭാ സീറ്റുകളിൽ 62 എണ്ണവും നേടിയാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി ജയിച്ചത്. എട്ടുസീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഒരു സീറ്റു പോലും നേടാനാകാതെ കോൺഗ്രസിന് ദയനീയതോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഭരണഘടന ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മെഹ്ബൂബ വീട്ടുതടങ്കലിലാണ്.
English Summary: 'Dilliwallahs rejected divisive politics': Mehbooba Mufti expresses delight on Kejriwal's victory