ഗർഭിണിയായ യുവതിയുടെ സംസ്കാര ചടങ്ങിന് അന്ധവിശ്വാസ വിലക്ക്; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു
Mail This Article
ഗർഭിണിയായ യുവതിയുടെ സംസ്കാര ചടങ്ങിനും അന്ധവിശ്വാസത്തിന്റെ വിലക്ക്. ആന്ധ്ര പ്രദേശിലെ കുർണൂൽ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. 9 മാസം ഗർഭിണി ആയിരിക്കെ മരിച്ച യുവതിയുടെ സംസ്കാരച്ചടങ്ങ് ഗ്രാമീണർ മുടക്കാൻ കാരണം ശാപത്തെക്കുറിച്ചുള്ള ഭയം. സംഭവം ഗ്രാമത്തിനു മുഴുവൻ ഐശ്വര്യക്കേടാണ് എന്നാണ് ഗ്രാമവാസികൾ ഭയക്കുന്നത്.
ലാവണ്യ എന്ന യുവതിയാണ് ഇക്കഴിഞ്ഞ ദിവസം മരിച്ചത്. ദിവസ വേതനക്കാരനായ ധർമേന്ദ്ര ആണ് ഭർത്താവ്. നാഗിറെഡ്‌ഡി പള്ളി എന്ന സ്ഥലത്തായിരുന്നു താമസം . കഴിഞ്ഞ ദിവസം ലാവണ്യയ്ക്കു പ്രസവ വേദന അനുഭവപ്പെട്ടപ്പോൾ നന്ദ്യാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്രതീക്ഷിത പ്രശ്നങ്ങളെ തുടർന്നു യുവതി പിറ്റേന്ന് മരിച്ചു. അതോടെ ഗ്രാമീണർ മൃതദേഹം ഭർത്താവിന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയെങ്കിലും എതിർപ്പ് നേരിടുകയായിരുന്നു.
ഗ്രാമീണരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ലാവണ്യയുടെ ബന്ധുക്കൾ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ബന്ധുക്കൾ മൃതദേഹം അടുത്തൊരു കാട്ടിൽ ഉപേക്ഷിച്ചു. ഇതേക്കുറിച്ചു പരാതി ലഭിച്ചത് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ 14 പേർക്കു എതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു.