വിവാഹം ജർമനിയിൽ, ആ മെഹറ് കൊണ്ട് സ്നേഹവീട് ലഭിക്കുന്നത് ബംഗാളിലെ പെൺകുട്ടിക്ക്
Mail This Article
കോഴിക്കോടുകാരി റാഫിയ ഷെറിനും വാഴക്കാട് സ്വദേശി അഹമ്മദ് ഫവാസും വിവാഹിതരായത് അങ്ങ് ജർമനിയിലാണ്. പക്ഷേ അതിന്റെ സന്തോഷം പശ്ചമിബംഗാൾ വരെ എത്തി. മെഹറായി റാഫിയ ആവശ്യപ്പെട്ട തുക കൊണ്ട് പശ്ചിമ ബംഗളിലെ മാൾഡയിൽ ഒരു വീട് ഉയരും. അതും അർഹയായ ഒരു പെൺകുട്ടിക്ക്. സന്നദ്ധ സംഘടന വഴിയാണ് വീട് നിർമ്മാണം.
ബ്രിട്ടനിൽ സാമൂഹിക പ്രവർത്തകയും വിദ്യാർഥിയുമാണ് റാഫിയ ഷെറിൻ. വിവാഹത്തിന്റെ തലേ ദിവസം തന്നെ റാഫിയ അടുത്ത ബന്ധുക്കളോടൊപ്പം ബ്രിട്ടനിൽ നിന്ന് ജർമനിയിലേക്ക് പറന്നു. മറ്റു ബന്ധുക്കൾ സൂം പ്ലാറ്റ്ഫോമിൽ നാട്ടിൽ നിന്ന് ഓൺലൈനായി വിവാഹത്തിൽ പങ്കെടുത്തു. നിക്കാഹിനു നേതൃത്വം നൽകിയ ഡോ. പി.എം.എ.ഗഫൂറിന്റെ പ്രഭാഷണത്തിനിടെയാണ് മഹറായി സ്വീകരിച്ച പണം പുണ്യ പ്രവൃത്തിക്കാണെന്ന വിവരം ഇരു വീട്ടുകാരും അറിയുന്നത്.
സ്വർണാഭരണത്തോട് ഭ്രമമില്ലെന്നും മാതൃകയാവണം തന്റെ വിവാഹമെന്നും നേരത്തേ റാഫിയ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വാഴക്കാട് റിട്ട. കെഎസ്ഇബി എൻജിനീയർ അബൂബക്കറിന്റെയും റംലയുടെയും മകനാണ് അഹമ്മദ് ഫവാസ്. ആമയൂർ കുന്നുമ്മൽ ബഷീർ – ഹസീന ദമ്പതികളുടെ മകളാണ് റാഫിയ ഷെറിൻ.