മാറിടം മറയ്ക്കാതെ വനിതകളുടെ പ്രതിഷേധം; ആ നഗ്നസത്യം മറച്ചു വയ്ക്കാനാകുമോ?
Mail This Article
ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ സ്ത്രീകളുടെ വ്യത്യസ്തമായൊരു പ്രതിഷേധം നടക്കുകയാണ്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്സറ്റിൻഷൻ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നത്.
‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനറും ഉയർത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. മുഖത്ത് നാല് ഡിഗ്രി സെൽഷ്യസ് എന്നെഴുതിയ മാസ്കും ധരിച്ചിരിക്കുന്നു. ആഗോള താപനം വരും കാലങ്ങളിൽ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം, വരൾച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങൾ, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്നും ഇവർ പറയുന്നു. ഈ വാക്കുകൾ ശരീരത്തിൽ എഴുതിയിട്ടുമുണ്ട്. പ്രതിഷേധക്കാരിൽ ചിലർ കഴുത്തിലണിഞ്ഞിരുന്ന ഡെഡ്‌ലോക്കുകൾ പൊലീസ് എത്തി അഴിച്ചു മാറ്റി. പാർലമെന്റ് ഗേറ്റില്‍ ഘടിപ്പിച്ച രീതിയിലായിരുന്നു ലോക്കുകൾ.
പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്. ഇങ്ങനെ പോയാൽ 2100ഓടെ ഭൂമിയിലെ താപനില ജീവജാലങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഈ മഹാവിപത്തിനെ ചെറുക്കാന്‍ ഓരോ രാജ്യത്തെയും സർക്കാരുകൾ ഇപ്പോൾ തന്നെ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും റിബല്യൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് മഹാമാരിക്ക് ശേഷം സ്ത്രീകൾ വീണ്ടും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യം മറച്ചു വച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്ത പത്രങ്ങൾ പ്രതിഷേധക്കാർ കീറിയയെറിഞ്ഞു. ‘ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ സർക്കാരിനും മാധ്യമഭീമൻ റുപ്പർട്ട് മർഡോക്കിനും ഭൂമിയിലെ ജീവനുകളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്ന് എത്രകാലം മുഖംതിരിക്കാൻ സാധിക്കും? ഇത്തരം നഗ്നസത്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ അവർക്ക് എങ്ങനെയാണ് സാധിക്കുന്നത്? അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.’ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന സാറാ മിന്‍ഡ്രം പറഞ്ഞു.
English Summary: 30 bare-chested women lock themselves to UK Parliament in climate protest