ലൈംഗികാതിക്രമം കൂടുന്നു; നിർബന്ധിത വന്ധ്യംകരണം; അണ്ഡവാഹിനി കുഴല്‍ നീക്കം ചെയ്യും
Mail This Article
കോവിഡ് കാലത്ത് സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം വ്യാപകമായതിനെത്തുടര്‍ന്ന് നിര്‍ബന്ധിത വന്ധ്യംകരണവുമായി നൈജീരിയ. രാജ്യത്തെ കടുന എന്ന സംസ്ഥാനത്താണ് ലൈംഗികാതിക്രമം തടയാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കാന്‍പോകുന്നത്. 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരെ ഇനി കാത്തിരിക്കുന്നത് ഇനി വധശിക്ഷ.
കുട്ടികളെയും സ്ത്രീകളും ആക്രമണങ്ങളില്‍ നിന്ന് പരമാവധി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ശന ശിക്ഷ നടപ്പാക്കുന്നതെന്ന് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി അറിയിച്ചു. നേരത്തെയും ഉണ്ടായിരുന്നെങ്കിലും അടുത്തകാലത്താണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ കൂടിയത്. വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ തന്നെ വേണമെന്ന് സ്ത്രീ സംഘടനകള്‍ കുറച്ചു നാളുകളായി ആവശ്യപ്പെടുകയാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നൈജീരിയയിലെ കടുന സംസ്ഥാത്തെ പുതിയ നിയമങ്ങള്‍ ആയിരിക്കും. പീഡനങ്ങള്‍ തടയാന്‍ ഒരുപക്ഷേ ലോകത്ത് തന്നെ ഏറ്റവും കര്‍ശനമായ ശിക്ഷാവിധികള്‍.
14 വയസ്സിനു മുകളിലുള്ളവരെ ബാലാത്സംഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ജിവപര്യന്തം തടവ്. നേരത്തെ ഇത് 21 വര്‍ഷം വരെ നീളുന്ന തടവായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കായിരുന്നു ജീവപര്യന്തം തടവ് നല്‍കിയിരുന്നത്. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ അണ്ഡവാഹിനി കുഴലുകള്‍ നീക്കം ചെയ്യാനും കടുനയിലെ പുതിയ പീനല്‍ കോഡില്‍ വ്യവസ്ഥയുണ്ട്.
കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ കര്‍ശനമാക്കിയതോടെ പല വീടുകളിലും സ്ത്രീകളും പെണ്‍കുട്ടികളും ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മിക്കവാറും എല്ലാം വിനോദ വ്യവസായങ്ങളും അടച്ചിട്ടതോടെ മിക്കവരും കൂടുതല്‍ സമയവും വീട്ടിനുള്ളില്‍ തന്നെയാണ് കഴിയുന്നത്. ഇത് പീഡനങ്ങള്‍ സമാനതകളില്ലാതെ വര്‍ധിക്കാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും സ്ത്രീകളുടെയും മറ്റും പരാതികള്‍ സ്വീകരിക്കാനോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനോ അധികാരികളും തയാറാകുന്നില്ല. ഇത് കുറ്റവാളികളെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു.
English Summary: Nigerian state says rapists will face surgical castration