ADVERTISEMENT

വിഡിയോ ചാറ്റ് വെബ്സൈറ്റിന്റെ പരസ്യത്തിനുവേണ്ടി അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു എന്നാരോപിച്ച് കൊല്‍ക്കത്ത സൈബര്‍ സെല്‍ പൊലീസില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതെന്നും നുസ്രത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടി. 

ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് ഉണ്ടായതെന്നും താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല പരസ്യത്തിന്റെ ഉള്ളടക്കമെന്നും എംപി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഫാന്‍സി യു എന്ന വിഡിയോ ഡേറ്റിങ് ആപ്പിന്റെ പരസ്യത്തിനാണ് നുസ്രത്തിന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പുതിയ സുഹൃത്തുക്കളുമായി സല്ലപിക്കൂ എന്നാണ് പരസ്യത്തിലെ വാചകം. 

പരസ്യത്തിന്റെ സ്ക്രീന്‍ഷോട്ടും നുസ്രത് പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ യുവതിയെക്കുറിച്ച് കൂടുതല്‍ അറിയൂ എന്ന വാചകത്തിനൊപ്പമാണ് നുസ്രത്തിന്റെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എംപിയുടെ പേര് പരസ്യത്തില്‍ ഒരിടത്തും ഉപയോഗിച്ചിട്ടുമില്ല. 

ഫെയ്സ്ബുക്കില്‍ പരസ്യം കണ്ട ഒരാളാണ് പരസ്യത്തെക്കുറിച്ച് എംപിയുടെ ശ്രദ്ധ ക്ഷണിച്ചത്. എംപിയുടെ പരാതി ലഭിച്ചെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൊല്‍ക്കത്ത പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. 

സംഭവം തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഗുരുതരമായ കുറ്റമാണ് സംഭവിച്ചതെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ബാസിര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് മൂന്നു ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നുസ്രത്ത് ലോക്സഭയിലേക്ക് വിജയിച്ചത്

English Summary: Trinamool's Nusrat Jahan's Pic On Dating App Ad, Probe On After Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com