‘ഈ പ്രായത്തിൽ ഇവർക്കിത് എന്തിന്റെ കേടാ’, തളരാതെ ജീവിതത്തിലേക്ക് ചവിട്ടിക്കയറി വിജയമ്മ
Mail This Article
കോവിഡ് കാലം അതിജീവനത്തിന്റെത് കൂടിയാണല്ലോ. പൊതുഗതാഗതം ഇല്ലാതായപ്പോൾ, ഉള്ള താൽകാലിക സർക്കാർ ജോലി നഷ്ടമാകാതിരിക്കാൻ സൈക്കിൾ ചവിട്ടാൻ പഠിച്ച ഒരു അൻപത്തിരണ്ടുകാരിയുണ്ട് കൊല്ലം കരുനാഗപ്പള്ളിയിൽ. ജീവിതത്തിലേക്ക് സൈക്കിൾ ചവിട്ടി കയറിയ വിജയമ്മയെ പരിചയപ്പെടാം.
ഈ പ്രായത്തിൽ ഇവർക്ക് എന്തിന്റെ കേടാണ്. വിജയമ്മ സൈക്കിൾ പഠിക്കാൻ തുടങ്ങിയപ്പോൾ പരസ്യമായും രഹസ്യമായും പലരും ചോദിച്ചതാണ്. പക്ഷേ അൻപത്തിരണ്ടുകാരിയെ കുത്ത് വാക്കുകൾ തളർത്തിയില്ല. കൊച്ചുമകളുടെ സഹായത്തോടെ സൈക്കിൾ ഓടിക്കാൻ പഠിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലുള്ള മാമ്പോഴി ലക്ഷംവീട് കോളനിയിലെ വീട്ടിൽ നിന്നു അഞ്ചു കിലോമീറ്റർ അപ്പുറമുള്ള താലൂക്ക് ആശുപത്രിയിൽ താൽകാലിക ജോലിക്കായി വിജയമ്മ ഇപ്പോൾ പതിവായി പോകുന്നത് സൈക്കിളിലാണ്.
വിധവയാണ് വിജയമ്മ. എന്നാൽ വിധിക്ക് വിജയം വിട്ടുകൊടുത്തില്ല. പല ജോലികൾ ചെയ്ത് രണ്ട് പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചു. മകനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോൾ താമസം. സൈക്കിൾ പഠിച്ചതിലൂടെ പലതാണ് നേട്ടമെന്ന് വിജയമ്മ പറയുന്നു. ബസ് കാത്ത് നിൽക്കണ്ട, പരമാവധി സമ്പർക്കം ഒഴിവാക്കാം, വ്യായാമവും ആകും. പിന്നെ കുറച്ച് പണവും സമ്പാദിക്കാം.