ADVERTISEMENT

മൂന്നു മാസം മുന്‍പാണ് ഡല്‍ഹിയുടെ തെരുവില്‍, തണുത്തു വിറയ്ക്കുന്ന തണുപ്പില്‍,  ഷാള്‍ പുതച്ച് ബില്‍കിസ് എന്ന 82കാരി ഏതാനും സ്ത്രീ സുഹൃത്തുക്കള്‍ക്കും സമാന മനസ്കര്‍ക്കും ഒപ്പം ഇരുന്നത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനായിരുന്നു ബില്‍ക്കിസും മറ്റനേകം സ്ത്രീകളും ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ഒത്തുകൂടിയത്. കടുത്ത തണുപ്പ് വകവയ്ക്കാതെ ദിവസങ്ങളും മാസങ്ങളും അവര്‍ ആ തണുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ മനസ്സ് മാറ്റാന്‍വേണ്ടി അവിടെത്തന്നെയിരുന്നു. ഷഹീന്‍ ബാഗിന്റെ പ്രതീകം എന്നറിയപ്പെട്ട ബില്‍ക്കിസ് ഇപ്പോള്‍ ലോകപ്രശസ്തയായിരിക്കുന്നു. ടൈം മാഗസിന്റെ ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതീകമായി ബില്‍ക്കിസ് മാറി. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദം അടച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായി ബില്‍ക്കിസ് മാറിയിരിക്കുന്നു എന്നാണ് ടൈം മാഗസിന്‍ ഈ വയോധികയെ വിശേഷിപ്പിക്കുന്നത്. 101 ദിവസം നീണ്ടുനിന്ന ഷഹീന്‍ ബാഗിലെ സമരക്കാരെ മാര്‍ച്ച് 24 ന് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് പിരിച്ചുവിടുകയായിരുന്നു. ജനുവരിയില്‍ ഷഹീന്‍ബാഗ് മോഡലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ബില്‍ക്കിസ് പറഞ്ഞത് ഭാവി തലമുറയ്ക്കുവേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നാണ്. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ബില്‍ക്കിസ് ഷഹീന്‍ ബാഗില്‍ ദേശീയ പതാകയും ഉയര്‍ത്തിയിരുന്നു. രോഹിത് വെമുല, ജുനൈദ് ഖാന്‍ എന്നിവരുടെ അമ്മമാരും അന്ന് ബില്‍ക്കിസിന് ഒപ്പമുണ്ടായിരുന്നു. 

ഫെബ്രുവരിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് രണ്ടു റൗണ്ട്  വെടിവയ്ക്കുമ്പോഴും ബില്‍ക്കിസ് യഥാസ്ഥാനത്ത് തന്നെ ഭയമില്ലാതെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വെടിയൊച്ച കേട്ടപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടില്ല. വെടിയുണ്ടകള്‍ കൊണ്ടോ ബയണറ്റ് കൊണ്ടോ ഞങ്ങളെ ഭയപ്പെടുത്താമെന്നും ആരും വിചാരിക്കേണ്ട. ലക്ഷ്യം നേടുന്നതുവരെ ഞങ്ങളുടെ സമരം തുടരുകതന്നെ ചെയ്യും- വെടിവയ്പ് ഉണ്ടായ ദിവസവും ബില്‍ക്കിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

English Summary: Explained: Who is Bilkis, the Shaheen Bagh ‘dadi’ listed among TIME’s most influential people of 2020?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com