ADVERTISEMENT

ഈ മാസം ആദ്യം നടിയും മോഡലുമായ പൂനം പാണ്ഡെ ആരാധകരെ അത്ഭുതപ്പെടുത്തിയത് സ്വന്തം വിവാഹവാര്‍ത്ത പുറത്തുവിട്ടുകൊണ്ടാണ്. ദീര്‍ഘകാല സുഹ‍ൃത്ത് സാം ബോംബെയെ വിവാഹം ചെയ്യുന്നുവെന്നാണ് അഭിമാനത്തോടെ പൂനം വെളിപ്പെടുത്തിയത്. തന്റെ വിവാഹത്തിന്റെ സന്തോഷ ഭരിതമായ, സ്നേഹ ഭരിതമായ ചിത്രങ്ങള്‍. ഒരു ജീവിതകാലമല്ല, ഏഴു ജന്‍മങ്ങളോളം ഇനി ഞാന്‍ സാമിനൊപ്പം എന്ന അടിക്കുറിപ്പ് ചേര്‍ക്കാനും പൂനം മറന്നില്ല. പിന്നെ സംഭവിച്ചതെല്ലാം നാടകീയമായിരുന്നു. ഒരു സിനിമയേക്കാള്‍ ഏറെ നാടകീയം. 

ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൂനം ഭര്‍ത്താവ് സാം ബോംബെയ്ക്കൊപ്പം ഗോവയ്ക്കു പോകുന്നു. ഒപ്പം മധുവിധുവും. എന്നാല്‍ 22 ന് സാം ബോബെ അറസ്റ്റിലാകുന്നു. ഭാര്യ പൂനം പാണ്ഡെയുടെ പരാതിയില്‍. ഭീഷണിപ്പെടുത്തുന്നു, ആക്രമിക്കുന്നു, ശാരീരികമായി ഉപദ്രവിക്കുന്നു എന്നൊക്കെയാണ് പൂനത്തിന്റെ ഭര്‍ത്താവിനെതിരെയുള്ള പരാതികള്‍. 

തിങ്കളാഴ്ച രാത്രിയാണ് പൂനം ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. ഒട്ടും വൈകാതെ ഗോവ പൊലിസ് സാം ബോംബെ എന്ന നവവരനെ അറസ്റ്റ് ചെയ്യുന്നു. പ്രശസ്തനായ സിനിമാ നിര്‍മാതാവ് കൂടിയാണ് സാം. അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും 20,000 രൂപയുടെ ആള്‍ ജാമ്യത്തില്‍ സാം പുറത്തിറങ്ങി. എന്നാല്‍ നാലു ദിവസം കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. സാക്ഷികളെ സ്വാധീനിക്കരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷമായി അടുത്തറിയാവുന്ന സാമിനെ താന്‍ വിവാഹം കഴിച്ചത് കല്യാണത്തോടെ എല്ലാം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് എന്നാണ് പൂനം പാണ്ഡെ പറയുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റി. എന്റെ തീരുമാനം തെറ്റിപ്പോയി. ഒട്ടും ബുദ്ധിപരമായിരുന്നില്ല സാമിനെ വിവാഹം കഴിക്കാന്‍ എടുത്ത തീരുമാനം. ഞാനതില്‍ പശ്ചാത്തപിക്കുന്നു. ഇനി എത്രയും വേഗം വിവാഹത്തില്‍ നിന്ന് രക്ഷപ്പെടണം- പൂനം തുറന്നുപറയുന്നു. 

ഗോവയില്‍ വച്ച് ‍ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുണ്ടായി. വഴക്ക് മൂര്‍ഛിച്ചു. അതോടെ സാം എന്നെ അടിക്കാന്‍ തുടങ്ങി. അയാള്‍ എന്നെ ശ്വാസം മുട്ടിച്ചു. മരിച്ചുപോകുമെന്നുപോലും ഞാന്‍ പേടിച്ചു. എന്റെ മുഖത്ത് അയാള്‍ അടിച്ചു. മുടി വലിച്ചുപറിച്ചെടുത്തു. മുഖത്തിന്റെ ഒരു ഭാഗം കിടക്കയിലേക്ക് ആഞ്ഞടിച്ചു. എന്നെ താഴെ മറിച്ചിട്ട് വീണ്ടും വീണ്ടും മര്‍ദിച്ചു. ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ട് ഞാന്‍ മറ്റൊരു മുറിയില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. എന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി. ഞാന്‍ പരാതി കൊടുത്തതോടെ സാം അറസ്റ്റിലായി- പൂനം വിശദീകരിക്കുന്നു. 

ഒരു മൃഗത്തെപ്പോലെ എന്ന മര്‍ദിച്ച ഒരു മനുഷ്യന്റെ സമീപത്തേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്രയും വര്‍ഷങ്ങളില്‍ ഞാന്‍ ഏറെ സഹിച്ചു. ഇനി സഹിക്കാന്‍ എനിക്ക് കഴിയില്ല. ഇനി സാമുമായി ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒറ്റയ്ക്ക് ജീവിച്ചാല്‍ മതി. അതുമാത്രമാണ് ഇനിയെന്റെ ആഗ്രഹം- പൂനം വ്യക്തമാക്കുന്നു.

Ennglish Summary: Poonam Pandey controversy: Everything that has happened so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com