ലെസ്ബിയന് വിവാഹം; എതിർത്ത് നാട്ടുകാർ; സംരക്ഷണം തേടി യുവതികൾ
Mail This Article
ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച ലെസ്ബിയൻ ദമ്പതികൾ കുടുംബങ്ങളിൽ നിന്നുള്ള ഭീഷണി സഹിക്കാനാവാതെ പൊലീസ് സംരക്ഷണം തേടി രംഗത്ത്. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലാണ് വ്യാപക പ്രതിഷേധമുയർത്തിയ സംഭവം. 22 ഉം 23 ഉം വയസ്സുള്ള രണ്ടു യുവതികളാണ് കുടുംബങ്ങൾ നിരന്തരമായി ഉപദ്രവിക്കുന്നു എന്ന പരാതിപ്പെട്ട് തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് ഒളിച്ചോടി പൊലീസിന്റെ സംരക്ഷണം തേടുന്നത്. പ്രായപൂർത്തിയായ രണ്ടു യുവതികൾ ആയതിനാൽ രണ്ടുപേരെയും അവരുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ വിടുക എന്നതു മാത്രമേ പൊലീസിന് ചെയ്യാൻ ആവൂയെന്ന് പറയുന്നു ഷംലി ജില്ലാ മജിസ്ട്രേട്ട് ജസ്ജിത് കൗർ.
വെള്ളിയാഴ്ച വൈകിട്ടാണ് യുവതികൾ പൊലീസ് സംരക്ഷണം തേടി പൊലീസ് അധികാരികളെ സമീപച്ചത്. രണ്ടുപേരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും ശല്യപ്പെടുത്താൻ പാടില്ലെന്ന് ഗ്രാമീണർക്കും കുടുംബാംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സ്വവർഗ്ഗ വിവാഹത്തിനുള്ള വിലക്ക് എടുത്തുകളഞ്ഞതോടെ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത്തരത്തിലുള്ള പരാതികൾ കൂടിവരുന്നുണ്ട്. നിയമത്തിൽ കാര്യങ്ങൾ വ്യക്തമാണെങ്കിലും യാഥാസ്ഥിതിക കുടുംബങ്ങൾ ഇപ്പോഴും സ്വവർഗ്ഗ വിവാഹം എന്ന അവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല. പലരുടെയും കുടുംബങ്ങളിലും ശക്തമായ എതിർപ്പാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് എതിരെ ഉയരുന്നത്. പലപ്പോഴും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാൻസ്ജെൻഡറുകളെയും സ്വവർഗ്ഗ വിവാഹത്തിൽ ഏർപ്പെട്ടെവരെയും കൂടുതലായി കൊണ്ടുവന്ന് എതിർപ്പ് ലഘൂകരിക്കാൻ സന്നദ്ധ സംഘടനകളും മറ്റും വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിൽ സ്വവർഗ്ഗ വിവാഹിതർക്ക് വലിയ എതിർപ്പില്ലാതെ ജീവിക്കാൻ കഴിയുമെങ്കിലും ഗ്രാമീണ മനസ്സ് ഇത്തരക്കാരെ അംഗീകരിക്കാൻ മടി കാണിക്കുന്നു.
English Summary: Lesbian couple in UP seeks police protection after family threats