ADVERTISEMENT

സജന ഷാജിക്കു പിന്നിൽ പിന്തുണയുമായി അണിനിരക്കുകയാണ് കേരളം. ബിരിയാണിയും പൊതിച്ചോറും വിറ്റ് ഉപജീവനം നടത്തിയിരുന്ന ട്രാൻസ്‍വുമൻ സജന ഷാജിയുടെ ജീവിതം വഴിമുട്ടിച്ചവർക്കെതിരെ ജനരോഷം ഉയരുമ്പോൾ ശ്രദ്ധേയമായ വിഷയത്തോട് പ്രതികരിക്കുകയാണ് ഡോ. ഷിംന അസീസ്.  ട്രെയിനിൽ ഭിക്ഷാടനം നടത്തിയിരുന്നിടത്ത്‌ നിന്ന്‌ മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്‌ത്‌ ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവർ. ആരെപ്പോലെയും അധ്വാനിച്ച്‌ തിന്നാൻ സകല അവകാശവുമുള്ളൊരു പെണ്ണ്‌. അവരുടെ അന്നമാണ്‌ മുടക്കിയതെന്ന് ഷിംന പറയുന്നു.  സജന ഒരു കാരണവശാലും പട്ടിണി കിടക്കരുത്‌. ആ ഉത്തരവാദിത്വം അവരോട്‌ ഈ കൊടുംപാതകം ചെയ്‌ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തർക്കുമുണ്ടെന്നും ഷിംന ഓർമിപ്പിച്ചു. താടി രോമങ്ങൾ കളയാനായി ലേസർ ചെയ്തപ്പോൾ ഒരു ട്രാൻസ് വുമനിനുണ്ടായ വേദനാജനകമായ അനുഭവത്തെ കുറിച്ചും ഷിംന പ്രതികരിച്ചു. 

ഷിംന അസീസിന്റെ വാക്കുകൾ ഇങ്ങനെ:  ‘മക്കളുടെ പ്രായമുള്ളവർ തൊട്ട്‌ അപ്പൂപ്പൻമാർ വരെയുള്ള സൗഹൃദമുണ്ട്. അവരെയൊക്കെ സ്‌നേഹിക്കാനും വർത്തമാനം പറഞ്ഞിരിക്കാനുമുള്ള ഇഷ്‌ടവും ചെറുതല്ല. അതിൽ ഏറ്റവും വില മതിക്കുന്ന ഒരാളുണ്ടായിരുന്നു. വ്യക്‌തമായി പറഞ്ഞാൽ അവളൊരു ട്രാൻസ്‌വുമണാണ്‌.

കഴിഞ്ഞ ദിവസം ഉറക്കമുണർന്നപ്പോൾ സുഹൃത്തിന്റെ സെൽഫി വന്നിട്ടുണ്ട് വാട്സാപ്പിൽ. താടിരോമങ്ങൾ കളയാൻ വേണ്ടി ലേസർ ചെയ്‌തിടത്ത്‌ ഓരോ രോമക്കുഴിയും പഴുത്ത്‌ നിറയെ കുരുക്കൾ. ആദ്യമായാണ്‌ ഇങ്ങനെ വരുന്നതെന്ന്‌ പറയുമ്പോഴും അവൾക്ക്‌ വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല. എനിക്കാണേൽ അത്‌ കണ്ടിട്ട്‌ സഹിക്കാനാകുന്നുമില്ല.

മരുന്ന്‌ പറഞ്ഞ്‌ കൊടുക്കാനായി വീഡിയോ കൺസൾട്ടേഷന്‌ വിളിച്ചപ്പോൾ ശരിക്കും കണ്ണ്‌ നിറഞ്ഞു പോയി. ഒരു പറ്റം രോമങ്ങളുടെ ഏരിയ മുഴുവൻ പഴുത്ത്‌ ചുവന്ന്‌ നീര്‌ വച്ചിരിക്കുന്നു. കിട്ടുന്ന തുച്‌ഛമായ വരുമാനത്തിൽ നിന്ന്‌ കാശ്‌ സ്വരുക്കൂട്ടി പല ശാരീരിക ബുദ്ധിമുട്ടുകൾ പകരുന്ന മരുന്ന്‌ കഴിച്ച്‌...ഇതെല്ലാം എന്തിനാണ്‌? സ്വന്തം ഐഡന്റിറ്റി നില നിർത്താൻ... പെണ്ണായിരിക്കാൻ.’– ഷിംന പറഞ്ഞു. 

കഴിഞ്ഞ ദിവസം മറ്റൊരു ട്രാൻസ് വുമനോട്  സമൂഹം കാണിച്ച മനുഷ്യത്വമില്ലായ്മ കേരളം കണ്ടു.  കൃത്യമായി പറഞ്ഞാൽ, കേരളത്തിൽ ആദ്യമായി ട്രാൻസ്‌ ഐഡന്റിറ്റിയിൽ റേഷൻ കാർഡും ഡ്രൈവിങ്ങ്‌ ലൈസൻസും വോട്ടർ കാർഡും കിട്ടിയ സജന ഷാജിയുടെ ബിരിയാണി കച്ചവടം കുറേ സാമൂഹ്യവിരുദ്ധർ ചേർന്ന്‌ മുടക്കിയത്‌ പറഞ്ഞവർ പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. ട്രെയിനിൽ ഭിക്ഷാടനം നടത്തിയിരുന്നിടത്ത്‌ നിന്ന്‌ മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്‌ത്‌ ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവർ. ആരെപ്പോലെയും അധ്വാനിച്ച്‌ തിന്നാൻ സകല അവകാശവുമുള്ള വ്യക്തിയാണ് അവർ‌. അവരുടെ അന്നമാണ്‌ മുടക്കിയത്‌.’– ഷിംന വ്യക്തമാക്കി. 

ശരിക്കും പറഞ്ഞാൽ കണ്ണിൽ ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ്‌ നമ്മളെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം.  സജ്‌ന ഒരു കാരണവശാലും പട്ടിണി കിടക്കരുത്‌. ആ ഉത്തരവാദിത്വം അവരോട്‌ ഈ കൊടുംപാതകം ചെയ്‌ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തർക്കുമുണ്ടെന്നും ഷിംന പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com