ADVERTISEMENT

കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടിത്തത്തിലൂടെ ദേശീയ ശാസ്ത്ര പുരസ്കാരം നേടി ബംഗാളില്‍ നിന്നുള്ള 11-ാം ക്ലാസ്സുകാരി. ബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള ദിഗന്തിക ബോസ് ആണ് നൂതനമായ കണ്ടെത്തലിലൂടെ ശാസ്ത്ര രംഗത്ത് വിസ്മയമാകുന്നതും യുവതലമുറയ്ക്കു പ്രചോദനമാകുന്നതും. 

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള ഇഗ്നൈറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് ദിഗന്തികയ്ക്കൊപ്പം  മറ്റ് 9 േപര്‍ക്കൊപ്പം ലഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മണിക്കൂറുകളോളം മുഖാവരണം തുടര്‍ച്ചയായി ധരിക്കേണ്ടതുണ്ട്. ഇതു പലരിലും കഠിനമായ ചെവി വേദന ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കുന്ന ഹെഡ് ബാന്‍ഡാണ് ഞാന്‍ നിര്‍മിച്ചത്. ഉപേക്ഷിച്ച പ്ലാസ്റ്റിക്കില്‍ നിന്നും ഫ്ലെക്സിബിള്‍ ബോര്‍ഡില്‍ നിന്നും പ്രത്യേകിച്ചു ചെലവൊന്നുമില്ലാതെയാണ് ഈ കണ്ടുപിടിത്തമെന്ന പ്രത്യേകതയുമുണ്ട്: 17 വയസ്സുള്ള ദിഗന്തിക പറയുന്നു. 

പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്ന യുവപ്രതിഭകളെ ആദരിക്കാന്‍ വര്‍ഷം തോറും നല്‍കുന്ന പുരസ്കാരമാണ് ഇത്തവണ ദിഗന്തികയ്ക്ക് ലഭിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ദിഗന്തിക ബോസ് പറയുന്നു. 

22 സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ 9000 പേരാണ് തങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ പുരസ്കാര കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. ആദ്യ ഘട്ടത്തില്‍ വിദഗ്ധന്‍മാര്‍ തിര‍ഞ്ഞെടുത്ത പദ്ധതികള്‍ പിന്നീട് ദേശീയ പ്രശസ്തിയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് വിലയിരുത്തിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 

മുഖാവരണത്തിനൊപ്പം ധരിക്കാവുന്നതാണ് ദിഗന്തിക നിര്‍മിച്ച ഹെഡ് ബാന്‍ഡ്. ചെവിയുടെ  പിന്നില്‍ക്കൂടിയുള്ള  മുഖാവരണത്തിന്റെ സ്ട്രാപ് തലയുടെ പിന്‍ഭാഗത്തേക്ക് നീട്ടി ഉറപ്പിക്കുന്നതില്‍ ഇതു ധരിക്കുന്നതോടെ ചെവിക്ക് സമ്മര്‍ദം കുറയും. സ്വാഭാവികമായും ചെവി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നില്ല- ദിഗന്തിക വിശദീകരിക്കുന്നു. 

ഈ കോവിഡ് കാലത്തുതന്നെ പ്രയോജനപ്രദമായ വേറെയും കണ്ടുപിടിത്തങ്ങള്‍ ദിഗന്തിക നടത്തിയിരുന്നു. വായു കടത്തിവിടുന്ന, എന്നാല്‍ വൈറസിനെ നശിപ്പിക്കുന്ന ഇനം പ്രത്യേക മാസ്കുകളും നിര്‍മിച്ചിരുന്നു. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ഒരു മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഈ പ്രത്യേക മാസ്ക് ഇടം നേടിയിരുന്നു. ദിഗന്തിക എപ്പോഴും എന്തെങ്കിലുമൊക്കെ ഗവേഷണങ്ങളില്‍ മുഴുകുന്ന പ്രകൃതമാണെന്നും മകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും പിതാവ് സുദീപ്ത ബോസും അറിയിച്ചു.

English Summary: Pain in ears while wearing masks? This Bengal girl has a solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com