ADVERTISEMENT

‘അങ്ങനെ ഒരു അപകടം ഉണ്ടായില്ലായിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെയാകുമായിരുന്നില്ല. ആ ദുരന്തത്തിൽ എനിക്കിപ്പോൾ സന്തോഷം തോന്നുന്നു. ആ അപകടമാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്’.– 16കാരിയായ അലീമ അലിയുടെ വാക്കുകളാണ്. അലീമയ്ക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു ആ ദാരുണ സംഭവം. അലീമയുടെ ശരീരമാസകലം പൊള്ളലേറ്റു. മുഖവും വിരലുകളും നഷ്ടമായി വികൃതരൂപമായി. ഇതൊന്നും പക്ഷേ, ഈ പെൺകുട്ടിയുടെ മനോവീര്യം കെടുത്തിയില്ല. ഇക്കാലം കൊണ്ട് തന്നോടു തന്നെ സ്നേഹം വർധിക്കുകയാണുണ്ടായതെന്ന് പറയുകയാണ് അലീമ. 

2016ലായിരുന്നു അലീമയുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. സ്കൂൾ അവധിക്കാലത്ത് വീട്ടിലെത്തിയതായിരുന്നു അവൾ. ‘കുളിക്കുന്നതിനു മുന്‍പ് തലയിലെ പേൻ‍ശല്യം ഒഴിവാക്കുന്നതിനായി മെഡിക്കൽ ഷാംപു പുരട്ടി. തുടർന്ന് അടുക്കളയിലേക്ക് പോകുകയായിരുന്നു. അടുപ്പിന് താഴെയുള്ള പാത്രം എടുക്കുന്നതിനായി കുനിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മുടിയിലേക്ക് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തീപിടിക്കുന്ന രാസവസ്തു അടങ്ങിയ ഷാംപുവായിരുന്നു അത്. തലയിലേക്ക് പടർന്ന തീ ശരീരമാകെ പൊള്ളലേൽപ്പിച്ചു. തൊലി അടർന്ന് വികൃതമായി. ഞാൻ മരിച്ചെന്നാണ് എല്ലാവരും കരുതിയത്.’– അലീമ പറഞ്ഞു

പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 55 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മൂന്നുമാസത്തോളം കോമയിലായിരുന്നു. പിന്നീട് ശസ്ത്രക്രിയയും മരുന്നുകളുമായി വർഷങ്ങൾ. ശരീരം പഴയപോലെയാകാൻ എത്ര ശസ്ത്രക്രിയകൾ നടത്തിയെന്ന് അലീമയ്ക്ക് പോലും അറിയില്ല. ‘ഏറെക്കുറെ ജീവിതം തിരിച്ചു പിടിച്ചു വരികയാണ് ഞാൻ. സാധാരണ ജീവിതം നയിക്കാമെങ്കിലും തലമുടി തിരിച്ച് കിട്ടില്ലെന്ന് അവർ പറഞ്ഞു. മുഖവും കൈകളും പഴയപോലെയാകുകയും ഇല്ല’.– അലീമ പറഞ്ഞു. 

അലീമ ഇപ്പോൾ ഒരു ടിക്ടോക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മേക്കപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ കൈമാറുന്നത്. രണ്ട് ലക്ഷത്തിലധികം ഫോളവഴ്സുണ്ട്. ആ സംഭവം ജീവിതമാകെ മാറ്റിമറിച്ചെങ്കിലും ഇപ്പോൾ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമുള്ളയാളായി മാറിയെന്നും അലീമ പറയുന്നു. 

English Summary: Teen, 16, suffered third degree burns after lice shampoo caught fire and engulfed her in flames

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com