ADVERTISEMENT

ഇന്ത്യയിലെ അനൗദ്യോഗിക തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ലൈംഗിക ചൂഷണങ്ങൾ മറച്ചുവെച്ചുകൊണ്ട് തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നതായി മനുഷ്യാവകാശ സംഘടന നടത്തിയ  അന്വേഷണത്തിൽ കണ്ടെത്തി. വഴിയോര കച്ചവടം, ഫാക്ടറി ജോലി, വീട്ടുജോലി എന്നിവ അടക്കമുള്ള മേഖലകളിൽ തൊഴിലെടുക്കുന്ന 95 ശതമാനം സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ഏറിയപങ്കും പതിവായി ചൂഷണങ്ങൾക്ക്  ഇരയാകുന്നുണ്ട്. തൊഴിലാളികൾക്കെതിരെയുള്ള പീഡനങ്ങൾ തടയാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിയമം പോലും കാറ്റിൽപറത്തിയാണ് സ്ത്രീ തൊഴിലാളികളെ ചൂഷണത്തിന് ഇരയാക്കുന്നത് എന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾ നിത്യസംഭവമാണെങ്കിലും ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് സ്ത്രീകൾ പരാതിപ്പെടാൻ  തയാറാകുന്നില്ല എന്നും  സംഘടന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വനിതാ തൊഴിലാളികൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിനായി 2017ൽ സംഘടന ഒരു കംപ്ലയിന്റ് ബോക്സ് ആരംഭിച്ചിരുന്നു. രണ്ടുവർഷത്തിനുള്ളിൽ 600 പരാതികളാണ് ഇതുവഴി ലഭിച്ചത്. ഇതേ തുടർന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

ചൂഷണങ്ങൾക്കെതിരെ പരാതിപ്പെട്ടാൽ  ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാൽ അവരും അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതല്ലാതെ വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാകുന്നില്ല. തൊഴിലിടങ്ങളിൽ നേരിടുന്ന ശാരീരിക ചൂഷണത്തെ ചൊല്ലി പലർക്കും കുടുംബത്തിൽ നിന്നും മർദ്ദനങ്ങൾ നേരിടേണ്ടി വരാറുള്ളതായി ന്യൂഡൽഹിയിൽ നിന്നുള്ള  വനിതാ തൊഴിലാളികളിൽ ഒരാൾ മനുഷ്യാവകാശ സംഘടനയോട്  വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സ്ഥിതി കാരണം പല സ്ത്രീകളും ചൂഷണങ്ങൾ അവഗണിച്ചുകൊണ്ട് ജോലിയിൽ തുടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീകൾ നേരിടുന്ന  ലൈംഗിക പീഡനങ്ങൾ തുറന്നു കാണിക്കുന്നതിനായി രാജ്യാന്തരതലത്തിൽ മീടൂ ക്യാംപെയിനുകൾ നടന്നെങ്കിലും സമൂഹത്തിന്റെ മുൻനിരയിൽ ഉള്ളവരുടെയും ചലച്ചിത്രതാരങ്ങളുടെയുമൊക്കെ കാര്യങ്ങൾ മാത്രമാണ് പുറംലോകം അറിഞ്ഞത്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്ന ഗ്രാമങ്ങളിലും താഴേക്കിടയിലുള്ള വനിതാ തൊഴിലാളികളുടെ കാര്യങ്ങളിലും സ്വാധീനം ചെലുത്താൻ ഇത്തരം ക്യാമ്പയിനുകൾക്ക് സാധിച്ചിട്ടില്ല എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക് തടയിടാൻ പുരോഗമനപരമായ നിയമങ്ങൾ  നിലവിലുണ്ട് എങ്കിലും അവ നടപ്പിലാക്കാനുള്ള അടിസ്ഥാനപരമായ നടപടികളെടുക്കാൻ ഇനിയും അധികൃതർക്ക് സാധിച്ചിട്ടില്ല എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ സൗത്ത് ഏഷ്യ ഡയറക്ടറായ മീനാക്ഷി ഗാംഗുലി പറയുന്നു.

തൊഴിലിടത്തിൽ പത്തോ അതിലധികമോ വനിതാ തൊഴിലാളികൾ ഉണ്ടെങ്കിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണം എന്നാണ് നിയമം. കുറ്റക്കാരായവരിൽ നിന്നും പിഴ ചുമത്താനോ അവരെ തൊഴിൽ നിന്നും പുറത്താക്കാനോ ഇത്തരം കമ്മിറ്റികൾക്ക് അധികാരം  ഉണ്ടെന്നിരിക്കെ ഈ നിയമങ്ങളെല്ലാം ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പ്രാദേശികതലത്തിൽ നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യക്തമാണ്. 655 ജില്ലകളിലായി നടത്തിയ സർവ്വേയിൽ 30ശതമാനത്തിൽ മാത്രമാണ് ഇത്തരം കമ്മറ്റികൾ രൂപീകരിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.

ഇത്തരം നിയമങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് അവബോധം ഇല്ലാത്തതാണ് പരാതികൾ കുറയുന്നതിനുള്ള ഒരു പ്രധാന കാരണമായി സംഘടന  ചൂണ്ടിക്കാട്ടുന്നത്. അനൗദ്യോഗിക മേഖലകളിലെ സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്വയം സഹായ സംഘങ്ങളും ട്രേഡ് യൂണിയനുകളും സ്ഥാപിക്കേണ്ടത് അനിവാര്യമാണ് എന്ന് അനൗദ്യോഗിക തൊഴിലാളികളെ  സഹായിക്കുന്നതിനായി  പ്രവർത്തിക്കുന്ന ശൃംഖലയായ വീഗോയുടെ (WIEGO) ഇന്ത്യൻ പ്രതിനിധിയായ ശാലിനി സിൻഹ പറയുന്നു. ലൈംഗിക അതിക്രമങ്ങളെ പറ്റി പരാതിപ്പെടുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിൽ  നിന്നും സ്ത്രീ തൊഴിലാളികളെ രക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് വേണ്ട രീതിയിൽ അവബോധം നൽകുന്നതിനും ഇത് ഉപകരിക്കും എന്നാണ് ശാലിനി സിൻഹ അഭിപ്രായപ്പെടുന്നത്.

English Summary: Poor Indian women ‘learn to ignore’ sex abuse at work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com