ADVERTISEMENT

വൈറസിന്റെ രണ്ടാം തരംഗം ഉയർത്തിയ ഭീതിക്കിടെ കോവിഡ് മരണങ്ങളും കൂടുന്ന ആശങ്ക പങ്കുവയ്ക്കവെ പൊട്ടിക്കരഞ്ഞ് റിപ്പോർട്ടർ. യുഎസിലെ ലൊസാഞ്ചലസിൽനിന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യവെയാണ് തത്സമയ സംപ്രേഷണം ആണെന്നതു മറന്ന് വനിതാ റിപ്പോർട്ടർ കരഞ്ഞത്. ലൊസാഞ്ചലസിലെ ഒരു കുടുംബത്തിലെ അമ്മയും രണ്ടാനച്ഛനും കോവിഡിനെത്തുടർന്നു മരിച്ചു എന്ന വാർത്ത അറിയിക്കുമ്പോൾ സങ്കടം താങ്ങാനാവാതെയാണ് സിഎൻഎൻ മാധ്യമപ്രർത്തക സാറ സിഡ്നർ നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞത്. പെട്ടെന്നുതന്നെ നിയന്ത്രം വീണ്ടെടുത്ത സാറ വാർത്ത തുടരുകയും ചെയ്തു. 

‘ഇന്നു ഞാൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണിത്. എവിടെയും മരണങ്ങളും ആശങ്കകളും മാത്രം.’- സാറ പറഞ്ഞു. സ്റ്റുഡിയോയിലുള്ള അവതാരകൻ അലിസൻ കാമറോട്ടയോട് അവർ ക്ഷമ ചോദിക്കുകയും ചെയ്തു. കറുത്ത വർഗക്കാർക്കിടയിൽ കോവിഡ് വളരെ വേഗം പടർന്നുപിടിക്കുകയാണ്- സാറ പറഞ്ഞു. അവരാണ് ഇപ്പോൾ ദുരിതങ്ങളെല്ലാം സഹിക്കുന്നത്. ഓരോ ദിവസവും അധ്വാനിച്ചാൽ മാത്രമേ അവർക്ക് അന്നന്നേക്കുള്ള ഭക്ഷണം കണ്ടെത്താനാകൂ. അതിനിടായാണ് മഹാമാരി അവരെ ഓരോരുത്തരെയായി കൊണ്ടുപോകുന്നത്- ഇത്രയും പറഞ്ഞപ്പോഴേക്കും സാറയ്ക്കു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കോവിഡ് ഒരിക്കലും പരിഹരിക്കാനാവാത്ത നഷ്ടങ്ങൾ സൃഷ്ടിക്കുന്ന ഈ വീടുകൾ ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നോർക്കുമ്പോൾ ഒന്നും പറയാനാകുന്നില്ല. ഇനിയും എത്രയോ വർഷങ്ങൾ കോവിഡിന്റെ പേരിലുള്ള ദുരിതങ്ങൾ ഇവരെ വിടാതെ പിൻതുടരും- സാറ പറഞ്ഞു. ഹൃദയവേദന സഹിക്കാനാകാത്തതുകൊണ്ടാണു താൻ കരഞ്ഞതെന്നും സാറ വ്യക്തമാക്കി. കരഞ്ഞതിനു ക്ഷമ പറഞ്ഞതോടെ സാറയെ അവതാരകനും ആശ്വസിപ്പിച്ചു. ക്ഷമ പറയേണ്ട ആവശ്യമില്ലെന്നും അവർ സാറയോട് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. 

നിങ്ങളുടെ വേദന മനസ്സിലാക്കാൻ പ്രേക്ഷകർക്കു കഴിയും. ലോസാഞ്ചലസിൽ എന്താണു സംഭവിക്കുന്നതെന്നു ലോകത്തെ അറിയിക്കാൻ നിങ്ങളുടെ റിപ്പോർട്ടുകൾക്കു കഴിഞ്ഞട്ടുണ്ടെന്നും അവതാരകർ സാറയെ ആശ്വസിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചുകൊണ്ടു സാറ ഇങ്ങനെ ഒരു വാചകം കൂടി എഴുതി- ഒരു റിപ്പോർട്ടർ എന്ന നിലയിൽ ഇതെന്റെ അഭിമാനകരമായ നിമിഷമല്ല. നിയന്ത്രിക്കാൻ കഴിയാതെ പോയതുകൊണ്ടാണു കരഞ്ഞുപോയത്. സിഎൻഎൻ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലും സാറയുടെ വിഡിയോ പങ്കുവച്ചു. എല്ലാക്കാലത്തും അമേരിക്കയിലെ പാവപ്പെട്ടവർ ഇങ്ങനെ ജീവിച്ചു മരിച്ചുമെന്ന് കരുതേണ്ടതില്ല. ഇപ്പോഴത്തെ പ്രയാസങ്ങളും ദുരിതങ്ങളും ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം- അവർ കുറിച്ചു. സാറ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ കരഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിലും തരംഗമായി. ഒട്ടേറെപ്പേർ സാറയുടെ ഹൃദയവികാരങ്ങൾ പങ്കുവച്ചതിനൊപ്പം റിപ്പോർട്ടറെ ആശ്വസിപ്പിക്കാനും തയാറായി. സാറ നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളും നിങ്ങൾക്കൊപ്പം കരയുകയാണെന്ന് പലരും കമന്റിൽ എഴുതി.

English Summary: CNN reporter breaks down on-air while reporting on COVID-19 deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com