വസ്ത്രം കണ്ടാൽ ഉൾവസ്ത്രമാണെന്നു തോന്നുമെന്ന് അധ്യാപിക; പെൺകുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കി
Mail This Article
കാനഡയിലെ ഒരു സ്കൂളില്‍ 17 വയസ്സുള്ള കൗമാരക്കാരിയെ ക്ലാസ്സില്‍ നിന്നു പുറത്താക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. അനുയോജ്യമല്ലാത്ത വസ്ത്രം ധരിച്ചു എന്ന കുറ്റം ചുമത്തിയാണ് കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കിയത്. എന്നാല്‍ ഇതിനെതിരെ കുട്ടിയുടെ പിതാവ് ക്രിസ്റ്റഫര്‍ വില്സന് രംഗത്തെത്തിയിരിക്കുകയാണ്. സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. കുട്ടി ധരിച്ച വസ്ത്രം കണ്ടാല്‍ അടിവസ്ത്രം പോലെ തോന്നുന്നു എന്നു പറഞ്ഞ് അധ്യാപിക അധിക്ഷേപിച്ചു എന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.
ഇറുകിക്കിടക്കുന്ന വെള്ള വസ്ത്രത്തിനു മുകളില്‍ സ്വിം സ്യൂട്ട് പോലെ തോന്നിക്കുന്ന കറുത്ത വസ്ത്രം ആയിരുന്നു കുട്ടി ധരിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു വേഷം ധരിച്ച് ക്ലാസ്സില്‍ ഇരുന്നാല്‍ പഠിപ്പിക്കാനെത്തുന്ന പുരുഷ അധ്യാപകന് ഉചിതമായി തോന്നുകയില്ല എന്ന് ക്ലാസ്സിന്റെ ചുമതലയുള്ള അധ്യാപിക പറഞ്ഞത്രേ. അതിനു ശേഷം കുട്ടിയെയും കൂട്ടി അധ്യാപിക പ്രിന്‍സിപ്പലിന് അടുത്തെത്തി. വസ്ത്രം ഉചിതമല്ലെന്ന അഭിപ്രായം പ്രിന്‍സിപ്പലും അംഗീകരിച്ചു. അധ്യാപകരുടെ ശ്രദ്ധ മാറ്റുന്ന അല്ലെങ്കില്‍ മറ്റു കുട്ടികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് സ്കൂളില്‍ പ്രത്യേക നിയമം തന്നെയുണ്ടെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍, സംഭവത്തിനു പിറ്റേന്ന് ക്ലാസ്സില്‍ നിന്നു പുറത്താക്കപ്പെട്ട കുട്ടിയുടെ സഹപാഠികള്‍ കൂട്ടത്തോടെ ക്ലാസ്സ് ബഹിഷ്കരിച്ചു. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധവും അവര്‍ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ് പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ ക്ലാസ്സില്‍ നിന്നു പുറത്താക്കിയ അധ്യാപിക പഴയ മട്ടുകാരിയാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ന്യായീകരണം. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ പിതാവ് ഫെയ്സ്ബുക്കില്‍ ഒരു നീണ്ട കുറിപ്പിട്ടു. അധ്യാപികയ്ക്കും പുരുഷ അധ്യാപകര്‍ക്കും ഉചിതമെന്ന് തോന്നാത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ എന്റെ മകളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഞാന്‍ മകള്‍ക്കൊപ്പമാണ്. മകള്‍ക്ക് ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഇനിയുണ്ടാകരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിരാശയുണ്ട്. മുറിവേറ്റതുപോലെയാണ് എനിക്കു തോന്നുന്നത്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. 2021 ല്‍ തന്നെയാണല്ലോ ഇതൊക്കെ സംഭവിക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ നിരാശ കൂടുന്നു- അദ്ദേഹം എഴുതി. എന്നാല്‍, കുട്ടിയുടെ വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂട് പിടിച്ചതോടെ ജില്ലാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തുകയാണ്. വിഷയം പുനഃപരിശോധിക്കുമെന്നും ഉടന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് അവര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരിക്കുന്നത്. തീരുമാനം തങ്ങള്‍ക്ക് അനുകൂലമാകുന്നെ ഉറച്ച വിശ്വാസത്തിലാണ് കുട്ടിയും പിതാവും.
English Summary: Minor girl wears 'lingerie outfit' to school in Canada, sent back home