ADVERTISEMENT

തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മുൻ ബോളിവുഡ് താരം സോമി അലി. ബോളിവുഡിലെ ചെറിയ കാലത്തിനിടയ്ക്ക് നിരവധി സംവിധായകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. പലരും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും സോമി പറഞ്ഞു. 

‘നിരവധി സംവിധായകർ എന്നോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. നരകതുല്യമായ ഒരു അവസ്ഥയിലായിരുന്നു ഞാൻ. പലപ്പോഴും ചതിക്കുഴികളിൽ വീണു പോകുകയും ചെയ്തു’– സോമി പറഞ്ഞു. സിനിമാ ലോകത്ത് നിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. 

സൽമാന്‍ ഖാനോടുള്ള അഗാധ പ്രണയത്തിലാണ് 90കളിൽ മുംബൈയിൽ എത്തിയത്. എട്ടുവർഷം സൽമാനുമായി ഡേറ്റിങ്ങിലായിരുന്നു. സൽമാൻ ഖാൻ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും സോമി അലി വ്യക്തമാക്കി. സൽമാനിൽ നിന്നും നല്ലതൊന്നും പഠിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരുപാട് നന്മയുള്ളവരാണെന്ന് ബോധ്യപ്പെട്ടതായും താരം പറഞ്ഞു. ‘അവർ മതംനോക്കാത്ത മനുഷ്യരായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയ എറ്റവും പ്രധാനപ്പെട്ടകാര്യം. മനുഷ്യരെ തുല്യരായി കാണാൻ അവർക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകൾ ആർക്കു നേരെയും കൊട്ടിയടച്ചില്ല. അവരുടെത് സ്നേഹമുള്ള കുടുംബമായിരുന്നു.’– സോമി അലി പറഞ്ഞു. 

കൃഷൻ അവതാർ, യാർ ഗദ്ദർ, അന്ധ്, മാഫിയ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ നായികയായി എത്തിയ സോമി നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകയാണ്. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ്  ‘നോ മോർ ടിയേഴ്സ്’ എന്ന എൻജിഒയ്ക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ മോശം അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും സോമി അലി അവ്യക്തമാക്കി. 

English Summary: Somy Ali Reveals sexual abuse in bollywood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com