‘പ്രാർഥിക്ക്യാ, വേറൊന്നും പറയാനില്ല’; കണ്ണുകളെ ഈറനണിയിച്ച് അശ്വതിയുടെ അവസാന വാക്കുകൾ
Mail This Article
കോവിഡിനെതിരായ പോരാട്ടത്തിനിടെ അകാലത്തിൽ വിടപറഞ്ഞ വയനാട്ടിലെ ആരോഗ്യപ്രവർത്തക അശ്വതി നാടിന്റെ വിങ്ങലാകുന്നു. ''എല്ലാരും പ്രാർഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം'', നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അശ്വതിയുടെ വിഡിയോ കണ്ണീരോടെയല്ലാതെ കാണാനാകില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും മുൻപ് കൂട്ടുകാരിലൊരാൾ അശ്വതിയോടു സംസാരിക്കുന്ന വിഡിയോ എടുത്തിരുന്നു. നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തോടെയായിരുന്നു ഈ വിഡിയോയിൽ അശ്വതി കാണപ്പെട്ടത്.
മേപ്പാടി റിപ്പൺ വാളത്തൂർ കണ്ണാടികുഴിയിൽ പി.കെ. ഉണ്ണികൃഷ്‌ണന്റെയും ബിന്ദുവിന്റെയും മകളാണ് അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വതിയെ രോഗം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. കോവിഡ് വാക്സീന്റെ 2 ഡോസും സ്വീകരിച്ചിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.
ബത്തേരി താലൂക്കാശുപത്രിയിലെ കൊവിഡ് ലാബില്‍വെച്ചാകാം രോഗം പിടികൂടിയതെന്നു കരുതുന്നു. വയനാട്ടില്‍ ആവശ്യത്തിന് ആംബുലന്‍സ് സേവനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്താന്‍ വൈകിയത് മരണത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തോട്ടം തോഴിലാളിയായ അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അശ്വതി രണ്ടുവര്‍ഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള സ്ഥലം മാറ്റം.