‘3 കുട്ടികളുള്ള കേന്ദ്രമന്ത്രിമാർ; ലക്ഷദ്വീപിലെ പഞ്ചായത്ത് അംഗങ്ങൾക്ക് പാടില്ലേ?’; മഹുവ
Mail This Article
സേവ് ലക്ഷദ്വീപ് ക്യാംപെയിൻ രാജ്യമെങ്ങും വലിയ ചർച്ചയാവുകയാണ്. പ്രതിപക്ഷ പാർട്ടികളില നേതാക്കൾ എല്ലാം തന്നെ ബിജെപിയുടെ അജണ്ടയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ട്വീറ്റ് ഏറെ ശ്രദ്ധേയാണ്. ‘നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുക?’ മഹുവ ചോദിക്കുന്നു.
അതേസമയം ഫിഷറീസ് വകുപ്പിലെ കൂട്ടസ്ഥലംമാറ്റം അടക്കം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൂടുതൽ വിവാദ നടപടികൾ പുറത്തുവരുന്നത്. ഫിഷറീസ് വകുപ്പിലെ 39 പേരെയാണ് സ്ഥലംമാറ്റിയത്. അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ നൽകിയ നിർദേശപ്രകാരമുള്ള സ്ഥലംമാറ്റങ്ങളാണ് ഇവയെന്നാണു വിവരം. ഇതിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് 25ന് മുൻപ് അറിയിക്കാൻ ആവശ്യപ്പെട്ട് 20ന് നിർദേശം നൽകിയിരുന്നു. ഇതോടെ 25ന് തന്നെ സ്ഥലംമാറ്റ ഉത്തരവിറക്കി.സ്വന്തം പ്ലാനിൽ ഔദ്യോഗിക ബംഗ്ലാവ് അഡ്മിനിസ്ട്രേറ്റർ പുതുക്കിപ്പണിയുന്നതായും ആക്ഷേപമുണ്ട്. ലോക്‌ഡൗണിൽ മറ്റെല്ലാ നിർമാണങ്ങളും നിർത്തിവച്ചിരിക്കുമ്പോഴും തൊഴിലാളികൾക്കു പ്രത്യേക പാസ് നൽകി പണി പുരോഗമിക്കുന്നു.
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡ് അധികൃതർ കഴിഞ്ഞ മാസം 28ന് പൊളിച്ചു നീക്കിയത് കോവിഡ് കാല കർഫ്യൂവിന്റെ മറവിൽ രാത്രി സമയത്തായിരുന്നു. ഷെഡുകളിലുണ്ടായിരുന്ന വള്ളങ്ങളും തകർത്തതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അതിനിടെ, വീണു ഗുരുതരമായി പരുക്കേറ്റ അമിനി ദ്വീപിലെ വയോധികയ്ക്ക് മണിക്കൂറുകൾ കാത്തിരുന്നിട്ടും ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ സൗകര്യം ലഭിച്ചില്ല എന്ന് ആരോപണമുയർന്നിട്ടുണ്ട്. ദ്വീപിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാൻ നാട്ടുകാർ പശുലേലം ബഹിഷ്കരിച്ചു. ഡെയറി ഫാമുകളിലെ പശുലേലത്തിൽ പങ്കെടുക്കാൻ പേരു നൽകാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ ഒരു അപേക്ഷ പോലും ലഭിച്ചില്ല.
English Summary: Mahua Moithra against Lakshadweep administrator