ADVERTISEMENT

കൊറോണ വ്യാപനം ആരംഭിച്ച സമയം മുതൽ ഭരണകൂടങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്ന പ്രധാന കാര്യമാണ് എല്ലാവരും പരമാവധി വീടിനുള്ളിൽ തന്നെ കഴിയുക എന്നത്. എന്നാൽ രോഗവ്യാപനവും അതുമൂലമുള്ള മരണങ്ങളും കണ്ടു ഭയന്ന ഒരു നാലംഗ കുടുംബം ഈ നിർദ്ദേശം അക്ഷരംപ്രതി തന്നെ അനുസരിച്ചു. ഷീറ്റ്കൊണ്ട് മറച്ചുകെട്ടിയ കുടിലിനുള്ളിൽ പുറംലോകം കാണാതെ 15 മാസമാണ് അമ്മയും രണ്ടു മക്കളും ചിലവിട്ടത്. ആന്ധ്രപ്രദേശിലെ കടാലി എന്ന ഗ്രാമത്തിലാണ് സംഭവം. കൊറോണ ബാധിച്ച് ഗ്രാമവാസികളിൽ ചിലർ   മരണപ്പെട്ട വാർത്ത അറിഞ്ഞതോടെ പുറത്തിറങ്ങിയാൽ മരണം സംഭവിക്കുമെന്ന ധാരണയിൽ കൂട്ടിലിനുള്ളിൽ അടച്ചുപൂട്ടി കഴിയുകയായിരുന്നു ഇവർ. 

സർക്കാർ പദ്ധതി പ്രകാരം ഇവർക്ക് വീട് അനുവദിച്ചു നൽകുവാനുള്ള  പേപ്പറിൽ വിരലടയാളം പതിപ്പിക്കാനായി പഞ്ചായത്ത് പ്രതിനിധി സ്ഥലത്ത് എത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. പഞ്ചായത്ത് പ്രതിനിധിയോട് വീടിനു പുറത്തേക്ക് ഇറങ്ങാനാവില്ലെന്നും ഇറങ്ങിയാൽ തങ്ങൾ മരണപ്പെടുമെന്നുമാണ്  ഇവർ അറിയിച്ചത്. ഇതോടെ പ്രതിനിധി ഈ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. 

ചുറ്റുഗല്ല ബെന്നി എന്ന വ്യക്തിയും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. തീരെ ഒഴിച്ചുകൂടാനാവാത്ത അവസരം വന്നാൽ മാത്രം ബെന്നി പുറത്തിറങ്ങിയിരുന്നു. വീടിനുള്ളിലെ കുടുസുമുറിയിൽ ഇത്ര അധികകാലം  അടച്ചു കഴിഞ്ഞതിനാൽ  അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വിഷാദരോഗം ബാധിച്ച നിലയിലാണ്.  ഇക്കാലമത്രയും ഇവർ ഇതേ മുറിക്കുള്ളിലാണ് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിച്ചിരുന്നത് എന്ന് പഞ്ചായത്തിന്റെ തലവനായ ഗുരുനാഥ് പറയുന്നു. 

കുറച്ചു നാളുകൾ കൂടി ഇതേ നിലയിൽ തുടർന്നിരുന്നുവെങ്കിൽ മാനസികാരോഗ്യവും ശാരീരികാരോഗ്യം നഷ്ടപ്പെട്ട് കുടുംബംമരണപ്പെടുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിട്ടും ഇവർ പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഒടുവിൽ പോലീസ് ഇടപെട്ടാണ് അമ്മയെയും മക്കളെയും   പുറത്തെത്തിച്ചത്. കുടുംബാംഗങ്ങളുടെ  ആരോഗ്യസ്ഥിതി തീർത്തും മോശമായ അവസ്ഥയിലായതിനാൽ  ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

English Summary: Covid-19 fear: Family in Andhra Pradesh locks itself for 15 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com