ADVERTISEMENT

ഏത് പ്രതിസന്ധികളെയും കരുത്തോടെ നേരിട്ട് ജീവിതം നേടുന്നവർ വിരളമാണ്. അത്തരത്തിൽ ഒരാളാണ് പാലക് കോലി എന്ന പെൺകുട്ടി. 18വയസ്സാണ് പാലക്കിന്റെ പ്രായം. ജന്മനാ തന്നെ കൈകൾ വളർച്ചയെത്താതെ പോയ വ്യക്തിയാണ് പാലക്. 13 വയസ്സുവരെ മറ്റുള്ളവരുടെ സഹതാപ വാക്കുകൾ കേട്ട് സ്വയം ശപിച്ച് ജീവിച്ച പെൺകുട്ടിയാണ് അവൾ. എന്നാൽ ഇന്ന് പാരാബാഡ്മിൻഡൺ ചാംപ്യനാണ് പാലക്. പൊരുതി നേടിയ ജീവതത്തെ കുറിച്ച് ഹ്യുമൻസ് ഓഫ് മുംബൈക്ക് നൽകിയ അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ് പാലക് കോലി. 

പാലക് കോലിയുടെ വാക്കുകൾ ഇങ്ങനെ: പൂർണ വളർച്ചയെത്താത്ത കയ്യുമായാണ് ഞാൻ ജനിച്ചത്. സുഖമാണോ എന്ന് ചോദിക്കുന്നതിനു പകരം കൈകൾക്ക് എന്തു പറ്റി എന്നാണ് ആളുകൾ ആദ്യം ചോദിക്കുക. ജനിച്ചപ്പോൾ മുതൽ ഇങ്ങനെയാണെന്നായിരുന്നു എന്റെ മറുപടി. സ്വയം പര്യാപ്തത നേടി ജീവിക്കാനായിരുന്നു അച്ഛനമ്മമാർ എന്നെ പഠിപ്പിച്ചത്. എന്നാൽ പുറത്ത് എന്നെ എതിരേറ്ററ്റത് സഹതാപം നിറഞ്ഞ കണ്ണുകളായിരുന്നു. പതിമൂന്നാമത്തെ പിറന്നാൾ ദിനം ഞാൻ ഒരാളെ കണ്ടുമുട്ടി. എല്ലാവരെയും പോലെ അയാളും കൈകൾക്ക്  എന്തു പറ്റി എന്നായിരുന്നു എന്നോട് ആദ്യം ചോദിച്ച ചോദ്യം. ഞാൻ സ്ഥിരം നൽകുന്ന മറുപടിയും നൽകി. എന്നാൽ പിന്നീട് അയാൾ പറഞ്ഞ കാര്യം എന്റെ ജീവിതത്തെ മാറ്റി മറിച്ചു. പാരാബാഡ്മിന്റൺ പരിശീലനം നേടണം. നിങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അദ്ദേഹം പേഴ്സണൽ കാർഡ് നൽകി. ആ വാക്കുകൾ എനിക്ക് വലിയ ഊർജമായിരുന്നു. ആരും എന്നോട് അങ്ങനെ പറഞ്ഞിരുന്നില്ല. 

ഒരു പന്ത് പോലും എടുത്തെറിയാതിരുന്ന എനിക്ക് ഇതെല്ലാം സാധിക്കുമോ എന്ന് ഞാൻ സംശയിച്ചു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിളിച്ചില്ല. പിറ്റേന്ന് സ്കൂളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പേര് നൽകാൻ ചെന്നപ്പോൾ എനിക്ക് പറ്റില്ലെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീച്ചർ ഉപദേശിച്ചു. എന്നിൽ വിശ്വാസമർപ്പിച്ച ഗൗരവ് സാറിനെ വിളിക്കാൻ ഞാൻ ഉറപ്പിച്ചു. ഇന്ത്യൻ പാര ബാഡ്മിന്റൺ ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം. മാതാപിതാക്കൾ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. 5 മാസത്തിനു ശേഷം എന്റെ ലക്ഷ്യത്തിനായി ലക്നൗവിൽ എത്തി. ഗൗരവ് സാർ എനിക്ക് ആത്മവിശ്വാസം നൽകി. നീണ്ടുന്ന പരിശീലനം എന്നെ തളർത്തിയില്ല. 

ആദ്യം ജില്ലാതലത്തിൽ മത്സരിച്ചു. ദേശീയ തലത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതിന് സമയമാകുന്നതേയുള്ളൂവെന്നും അതുവരെ പരിശീലിക്കണമെന്നുമായിരുന്നു മറുപടി. 16–ാം വയസ്സിൽ ദേശീയ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ നാല് മെഡലുകൾ നേടായി എനിക്ക് സാധിച്ചു. എനിക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും പറഞ്ഞ വ്യക്തിയുടെ വാക്കുകളെയാണ് ഞാൻ വിശ്വസിച്ചത്. എന്നിലാണ് വിശ്വസിച്ചത്.’– പാലക് കോലി പറയുന്നു. 

English Summary: Motivational Story Of Palak Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com