ADVERTISEMENT

വൈറോളജിക്കൽ ബിരുദധാരിയായ ഇറ ബസു 33 കൊല്ലം ഹൈസ്കൂൾ അധ്യാപികയായിരുന്നു. കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറങ്ങളിലുള്ള ഇവരുടെ സങ്കടകരമായ ജീവിതം അടുത്തിടെയാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധേദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയാണ് ഇവർ. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഇറയുടെ ജീവിതം കൊൽക്കത്തയുടെ നഗരപ്രാന്തത്തിലാണ്. വെയിലും മഴയുമെല്ലാം അവഗണിച്ച് ഫൂട്ട്പാത്തിലാണ് ഇറ അന്തിയുറങ്ങുന്നത്. ഇറയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെ അധികൃതർ ഇടപെട്ട് ഇവരെ ആശുപത്രിയിൽ എത്തിച്ചു. 

1976 മുതല്‍ 2009 വരെ 24പർഗാനസിൽ പ്രിയനാഥ് ഗേൾസ് സ്കൂളിൽ സയൻസ് അധ്യാപികയായിരുന്നു ഇറ. ബഡാനഗറില്‍ താമസിച്ചിരുന്ന ഇവർ വിരമിക്കലിനു ശേഷം ഖർദയിലെ ലിച്ചു ബഗാനിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായ ഇറ പിന്നീട് ഡൺലപ്പിലെ ഫൂട്ട്പാത്തിലാണ് എത്തിയത്. വിരമിച്ച ശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്ന് സ്കൂളിലെ പ്രധാന അധ്യാപിക കൃഷ്ണകാളി ചന്ദ പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല. 

ബുദ്ധദേബിന്റെ കുടുംബവുമായുള്ള ബന്ധത്തിൽ ലഭ്യമാകുന്ന പ്രശസ്തിയൊന്നും തനിക്ക് ആവശ്യമില്ലെന്നാണ് ഇറ പറയുന്നത്. ‘കുറച്ചു പേർക്ക് ബുദ്ധദേബുമായുള്ള ബന്ധം അറിയാം. എന്നാൽ അങ്ങനെയൊരു മേൽവിലാസത്തിൽ അറിയപ്പെടാൻ എനിക്ക് താത്പര്യമില്ല.’– ഇറ പറയുന്നു. അവിവാഹിതയായ ഇറ ഫൂട്ട്പാത്തിലാണ് കഴിയുന്നതെങ്കിലും ആരുടെയും സൗജന്യം കൈപ്പറ്റാറില്ല. ഭക്ഷണം പണംകൊടുത്താണ് വാങ്ങുന്നത്. കഴിഞ്ഞ അധ്യാപകദിനത്തിൽ ഡൺലപ്പിലെ ആർത്യജോൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു. തന്റെ സഹ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇന്നും തന്നോട് ഏറെ ബഹുമാനമാണെന്നും തന്നെ കെട്ടിപ്പിടിക്കുമ്പോൾ അവരിൽ ചിലർ കരയാറുണ്ടെന്നും ചടങ്ങിൽ സംസാരിക്കുമ്പോൾ പറഞ്ഞു. 

English Summary: Former Bengal CM Buddhadeb Bhattacharya’s sister-in-law found living on Kolkata footpath 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com