ADVERTISEMENT

സർഷത് വാലി എന്ന യുവതി താലിബാനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പുസ്തകങ്ങളിൽ നിന്നും മുതിർന്ന പലരും പറഞ്ഞുകേട്ടതിൽ നിന്നും. എന്നാലും അതൊന്നും സത്യമല്ലെന്നാണ് അവർ വിശ്വസിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് കേട്ടറിവുകൾ യാഥാർഥ്യമാണെന്ന് വാലി അനുഭവത്തിലൂടെ മനസ്സിലാക്കി. അതുവരെ ആധുനിക വസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരുന്ന അവർ എവിടുന്നെക്കെയോ  ശിരോകവചം സംഘടിപ്പിച്ചാണ് ഒടുവിൽ വീടിനു പുറത്തിറങ്ങിയതുതന്നെ. 

 

‘എന്റെ ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. മാതൃരാജ്യത്ത് ഞാൻ ഇന്ന് സുരക്ഷിതയല്ല. താലിബാൻ ഭരണം പിടിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് വീടിനു പുറത്തിറങ്ങാൻ കഴിഞ്ഞതുതന്നെ. അതുതന്നെ മറ്റാരുടെയോ ശിരോകവചമിട്ടാണ്.’– വാലി തന്റെ അനുഭവം പേടിയോടെ പറയുന്നു. 26 വയസ്സുണ്ട് വാലിക്ക്. വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമാണ്. 

ഗസ്നി പ്രവിശ്യയിലാണ് വീട്. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ കാബൂളിലാണുള്ളത്. പെൻ പാത്ത് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ. 1996 മുതൽ 2001 വരെ താലിബാൻ രാജ്യത്ത് അധികാരത്തിൽ ഉണ്ടിയിരുന്നെങ്കിലും തനിക്ക് അക്കാലത്തെക്കുറിച്ച് അധികം ഓർമകളൊന്നും ഇല്ലെന്ന് വാലി പറയുന്നു. അന്ന് കൊച്ചു കുട്ടിയായിരുന്നു അവർ. വീട്ടിലെ മുതിർന്നവർ പറഞ്ഞുകേട്ട സംഭവങ്ങൾ മാത്രമാണ് അറിയാവുന്നത്. ഇത്തവണ താലിബാൻ കാബൂളിന് അടുത്തെത്തി എന്നു കേട്ടപ്പോഴും അവർ ഭരണം പിടിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. സ്വന്തം രാജ്യത്തെ ഭരണകർത്താക്കളിൽ വിശ്വസിച്ചിരുന്നു. അവർ താലിബാനെ അടിച്ചമർത്തുമെന്നും പ്രതീക്ഷിച്ചു. സൈന്യം പിന്തുണയ്ക്കുമെന്നും  പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ട് താലിബാൻ ഭരണം പിടിച്ചതോടെ തന്റെ ജോലി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നുപോലും വാലിക്ക് അറിയില്ല. 

 

ഓഗസ്റ്റ് 15 നു ശേഷം വീടിനു പുറത്ത് ഇറങ്ങരുതെന്ന് വാലിയോട് വീട്ടുകാർ പറഞ്ഞിരുന്നു. രണ്ടുദിവസം അതവർ അനുസരിച്ചു. എന്നാൽ വീട്ടിലിരുന്നു സഹിക്കാനാവാതെയായതോടെ പുറത്തിറങ്ങേണ്ടിവന്നു. ഓഗസ്റ്റ് 15 വരെ ശിരോകവചം താൻ ധരിച്ചിട്ടില്ലെന്ന് വാലി പറയുന്നു. ശരീരം മുഴുവൻ മുടുന്ന വസ്ത്രങ്ങളും ധരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തിറങ്ങുമ്പോൾ ശീതകാല വസ്ത്രങ്ങൾ ധരിച്ചു ശരീരം പൊതിയുകയാണ് ചെയ്യുന്നത്. താലിബാനെ കുറിച്ച് പറയുന്നതൊക്കെ സത്യമാണോ എന്നറിയണം എന്നും വാലിക്ക് അഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് അവർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. 

 

ആദ്യമൊന്നും റോഡിൽ താലിബാൻകാരെ കാണാനേ ഇല്ലായിരുന്നു. അങ്ങനെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം വരെയെത്തി. അവിടെ തോക്കുമായി റോന്തു ചുറ്റുന്ന താലിബാൻ ഭടൻമാരെ വാലി കണ്ടു. അവർ ആക്രമിച്ചില്ല. എന്നാൽ, ഒറ്റനോട്ടത്തിൽ അവർ അപകടകാരികളാണെന്ന് എനിക്ക് മനസ്സിലായി– വാലി പറയുന്നു. 

റോഡിലൂടെ നടക്കുമ്പോൾ പിന്നിലൂടെ ആരെങ്കിലും വന്ന് എന്നെ ആക്രമിക്കുമോ എന്നു  ഭയപ്പെട്ടിരുന്നു. രക്ഷിക്കണേ എന്നു കരുണാമയനായ ദൈവത്തോട് പ്രാർഥിച്ചുകൊണ്ടായിരുന്നു നടപ്പ്. സ്വന്തം രാജ്യത്തുകൂടി പേടിച്ചുവിറച്ച് നടക്കേണ്ടിവരുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല. അവസാനം അതു സംഭവിച്ചപ്പോൾ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല– വാലി ഭയത്തോടെ പറയുന്നു. 

ഇപ്പോഴും കാബുളിൽ തന്നെ തുടർന്ന് നല്ല കാലം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്ന അനേകം അഫ്ഗാൻകാരിൽ ഒരാളാണ് വാലി. ഇത്തവണ താലിബാന് എതിരെ തെരുവിലും മറ്റും പ്രക്ഷോഭം നടത്തുന്നത് പ്രധാനമായും സ്ത്രീകൾ തന്നെയാണ്. കഴിഞ്ഞ ദിവസം തോക്കുചൂണ്ടിയ ഒരു താലിബാൻ ഭീകരവാദിയുടെ മുന്നിൽ പേടിയില്ലാതെ നെഞ്ചു വരിച്ചു നിന്ന അഫ്ഗാൻ സ്ത്രീയുടെ ചിത്രം വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. 

ഞാൻ അധ്യാപികയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒട്ടേറെപ്പേർ എന്നെ പ്രതീക്ഷയോടെ കാണുന്നു. പലരും രാജ്യം വിടുന്നത് ഞാൻ കണ്ടു. എന്നാൽ എങ്ങോട്ടും പോകാൻ എനിക്കു തോന്നിയില്ല. ഞാനും രാജ്യം ഉപേക്ഷിച്ചാൽ ഇവിടെയുള്ളവരുടെ ഭാവി എന്താകും എന്നാണു ഞാൻ ചിന്തിച്ചത്. നല്ല വിദ്യാഭ്യാസം നൽകി പുതു തലമുറയെ മികച്ച ഭാവിയിലേക്കു കൈപിടിച്ചു നടത്തുകയാണ് എന്റെ ലക്ഷ്യം. ഞാൻ അതു നിറവേറ്റുക തന്നെ ചെയ്യും– ആത്മവിശ്വാസത്തോടെ, തളരാതെ വാലി പറയുന്നു. 

എന്റെ ജീവിതം അപകടത്തിലാണ്. എന്നാൽ ഞാനതൊന്നും കാര്യമാക്കുന്നില്ല. എന്റെ സഹ പ്രവർത്തകർ പലരെയും അവർ മർദിച്ചു. ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. പല സ്ഥലത്തും കുട്ടികളെ സ്കൂളിൽ വിടാൻ പോലും സമ്മതിക്കുന്നുമില്ല. ഇനി പഠിപ്പിക്കാൻ ഇവിടെ അധ്യാപകർ അവശേഷിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. എന്തായാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകും. അധ്യാപനം തുടരും. പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വിദ്യാഭ്യാസം ലഭിച്ചു എന്ന് ഞാൻ ഉറപ്പാക്കും– ഇതുവരെയുള്ള ദുരനുഭവങ്ങളിലും കൂസാതെ വാലി പറയുന്നു. 

 

English Summary: Scrambled for my hijab after Taliban came: Afghan teacher says her worst fears came true

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com