മരിച്ച് ഒരുവർഷം; നീതി ലഭിക്കാതെ ഹത്രസ് പെൺകുട്ടിയുടെ കുടുംബം
Mail This Article
മൂന്നു പെൺമക്കളുടെ പിതാവായ ഒരു മനുഷ്യൻ ഉത്തർപ്രദേശിലുണ്ട്. മൂന്നു പേരും ചെറിയ കുട്ടികളാണ്. എന്നാൽ വളർന്നുവരുമ്പോൾ അവരുടെ ഗതിയെന്താവും എന്നാണ് ആ പിതാവ് ചിന്തിക്കുന്നത്. അവർക്ക് സുരക്ഷിതരായി സ്കൂളിൽ പോകാൻ കഴിയുമോ. പേടി കൂടാതെ പുറത്തിറങ്ങി നടക്കാൻ കഴിയുമോ. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാകുമോ എന്നീ ആശങ്കകളാണ് ആ പിതാവിനെ അസ്വസ്ഥനാക്കുന്നത്. പെൺമക്കളുള്ള മറ്റു പിതാക്കൻമാരേക്കാളും കൂടുതൽ ഈ മനുഷ്യൻ അസ്വസ്ഥനാകാൻ കാരണമുണ്ട്. ഒരു വർഷം മുൻപ് സെപ്റ്റംബർ 29 ന് ഹത്രസിൽ ഉയർന്ന ജാതിക്കാരായ അയൽക്കാരാൽ കൂട്ടപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൂത്ത സഹോദരനാണ് ഈ പിതാവ്. പീഡന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുപോലും കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടായില്ല. യഥാവിധി ചികിത്സ ലഭിച്ചില്ല. ഒടുവിൽ വേദന തിന്നു മരിച്ച ആ പെൺകുട്ടിയെ വെളുപ്പിനെ മൂന്നരയ്ക്ക് ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ സംസ്കരിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച, വിദേശ മാധ്യമങ്ങൾ പോലും വാർത്തയാക്കിയ ഹത്രസിലെ ദലിത് പെൺകുട്ടി. ക്രൂരമായ കൊലപാതകത്തിന് ഈ മാസം ഒരു വർഷമാകുന്നു. എന്നാൽ നീതി ഇപ്പോഴും അകലെയാണ്.
ദിവസങ്ങളോളം സംഭവം വലിയ വാർത്തയായിരുന്നു. പത്രങ്ങളിൽ വലിയ തലക്കെട്ടുകളായി. ചാനലുകളിൽ ചർച്ചകൾ നീണ്ടു. ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ നൽകി. കുടുംബത്തിലൊരാൾക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതിനിയും ലഭിച്ചിട്ടില്ല. അടച്ചുറപ്പുള്ള വീടായിരുന്നു മറ്റൊരു വാഗ്ദാനം. അതും യാഥാർഥ്യമായില്ല. അതിലൊക്കെ ഉപരി, ഇപ്പോഴും പുറത്തിറങ്ങുമ്പോൾ പലരും തങ്ങളെ വിചിത്ര മനുഷ്യരെപ്പോലെയാണു നോക്കുന്നതെന്ന് ഹത്രസ് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പറയുന്നു. ഇപ്പോഴും വീടിന് സുരക്ഷാ ഭടൻമാരുടെ കാവലുണ്ട്. അതുകൊണ്ട് പേടിക്കാതെ അന്തിയുറങ്ങാം. എന്നാൽ അതുകൊണ്ടു മാത്രം എല്ലാമായോ എന്നാണ് ഇവർ ചോദിക്കുന്നത്. അനുവദിച്ചുകിട്ടിയ പണം വേഗം തീരുന്നു. അതുകൂടി തീർന്നാൽ പിന്നെ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനും ഉത്തരമില്ല.
പെൺകുട്ടിയുടെ വീടിനു മുന്നിലാണ് ഇപ്പോഴും പല വീട്ടുകാരും മാലിന്യം കൂന കൂട്ടുന്നത്. മഴക്കാലമായാൽ രൂക്ഷ ദുർഗന്ധമാണ്. രോഗങ്ങൾ പിടിപെടും എന്നതാണ് മറ്റൊരു ഭീഷണി. കോവിഡും ഇപ്പോൾ ഡെങ്കി പ്പനിയും പടർന്നുപിടിക്കുമ്പോൾ മാലിന്യത്താൽ ചുറ്റപ്പെട്ട വീട്ടിൽ അനിശ്ചിതമായ ഭാവിയിലേക്കു നോക്കി അസ്വസ്ഥരായിരിക്കുകയാണ് ഈ കുടുംബം.
ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമാണ് ഇവിടെ. സ്വാതന്ത്ര്യം ഇല്ല എന്ന പ്രശ്നവുമുണ്ട്. . സിആർപിഎഫ് ഭടന്മാരുടെ സുരക്ഷ മാത്രമാണ് ഏക ആശ്വാസം. നേരത്തേ തന്നെ തൊട്ടുകൂടാത്തവരായാണ് മറ്റുള്ളവർ ഞങ്ങളെ കാണുന്നത്. അന്നത്തെ ക്രൂരമായ മരണം കൂടിയായതോടെ ഗ്രാമീണർ പോലും ഞങ്ങളെ അടുപ്പിക്കുന്നില്ല. ഒരു കാര്യത്തിലും സഹകരിക്കുന്നില്ല– ഹത്രസ് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
ഒരു വർഷം മുൻപു നടന്ന സംഭവം ഓർക്കുമ്പോൾ പെൺകുട്ടിയുടെ സഹോദരൻ ഇപ്പോഴും നടുങ്ങിവിറയ്ക്കുന്നു. കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുമായാണ് ഒരു വർഷം മുൻപ് 19 വയസ്സുള്ള സഹോദരിയെ അയാൾ കാണുന്നത്. വേഗം തന്നെ അലിഗഡിലെ ജവാഹർലാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സ്ഥിതി വഷളായതോടെ ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റി. സെപ്റ്റംബർ 29 ന് അവിടെവച്ചാണ് പെൺകുട്ടി മരിക്കുന്നത്. ആംബുലൻസിൽ മൃതദേഹം ഹത്രസിലേക്കു കൊണ്ടുവന്നെങ്കിലും കുടുംബത്തിനു വിട്ടുകൊടുക്കാതെ ജില്ലാ അധികാരികളുടെ നേതൃത്വത്തിൽ വെളുപ്പിനെ രഹസ്യമായി സംസ്കാരം നടത്തി. സന്ദീപ്(20), രവി (35). രാമു (26), ലവ് കുശ് (23) എന്നിവർ അറസ്റ്റിലായി.
അയൽക്കാർ പോലും ഞങ്ങളെ സന്ദർശിച്ചില്ല. പുറത്തേക്കു പോകുമ്പോൾ കുറ്റവാളികളെപ്പോലെയാണ് പലരും ഞങ്ങളെ നോക്കുന്നത്. ഞങ്ങൾ ആകെ ആവശ്യപ്പെടുന്നത് കുട്ടിക്ക് നീതി മാത്രമാണ് – പിതാവ് വേദനയോടെ പറയുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരോട് വിശദമായ പരിശോധന വേണമെന്ന് അന്നുതന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ പൊലീസ് പരിശോധനയൊക്കെ വന്നാൽ പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചയയ്ക്കാനാകില്ല എന്നാണ് അവർ എന്നോടു പറഞ്ഞത്. അവർ വൈദ്യ പരിശോധന വൈകിച്ചു. ബലാൽസംഗം നടന്നു എന്ന വിവരം പുറത്തുവരരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. ഞങ്ങളെ അവർ വിരൽകൊണ്ടു പോലും സ്പർശിക്കില്ല. എന്നാൽ ഞങ്ങളുടെ കുട്ടിയെ അവർ കൊന്നു– പിതാവ് പറയുന്നു.
അന്നത്തെ സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കിയെങ്കിലും പെൺകുട്ടികളുടെ സ്ഥിതി ഇന്നും മാറിയിട്ടില്ലെന്ന് മരിച്ച പെൺകുട്ടിയുടെ സഹോദരനും പറയുന്നു. ഇപ്പോഴും ഗ്രാമത്തിലെ പെൺകുട്ടികൾ പേടിയോടെയാണു ജീവിക്കുന്നത്. സംഭവത്തിൽ രണ്ടു കേസുകൾ എടുത്തിരുന്നു. അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തപ്പോൾ ഹത്രസിലെ എസ്–എസ്ടി കോടതി ബാലാൽസംഗത്തിനും കേസെടുത്തു. അടുത്ത രണ്ടു മാസത്തിനകം വിചാരണക്കോടതി വിധി പറയുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടിക്കുവേണ്ടി വാദിക്കുന്ന സീമ കുഷ്‍വാഹ എന്ന അഭിഭാഷക പറയുന്നു. അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. നിയമവും നീതിയും തെറ്റിച്ചു നടത്തിയ സംസ്കാരത്തെക്കുറിച്ച് കേസ് എടുത്ത അലഹാബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ചിൽ നിന്നുള്ള വിധിയും ഉടൻ പ്രതീക്ഷിക്കുന്നു.
എന്നാൽ, കുടുംബത്തിലെ ഒരാൾക്ക് ജോലി, വീട് എന്നീ വാഗ്ദാനങ്ങൾ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
നീതി ഇപ്പോഴും അകലെയാണ് ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന്. സുരക്ഷിതത്വം ഇപ്പോഴും ജലരേഖയാണ് വളർന്നുവരുന്ന പെൺകുട്ടികൾക്ക്. എന്നാണ്, എങ്ങനെയാണ് പരിഹാരം എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.