ADVERTISEMENT

‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ എന്നത് സൽമാൻ റുഷ്ദിയുടെ പ്രശസ്ത നോവലിന്റെ പേരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷത്തിൽ ജനിച്ചവരെയാണ് അർധരാത്രിയുടെ മക്കൾ എന്നു റുഷ്ദി വിശേഷിപ്പിച്ചത്. കമല ഭാസിൻ എന്ന ഫെമിനിസ്റ്റ് ചിന്തക തന്നെക്കുറിച്ചു പറയുന്നതും അർധരാത്രിയുടെ മകൾ എന്നാണ്. 1946 ൽ ജനിച്ചതുകൊണ്ടാണ് അവർ ആ വിശേഷണം സ്വയം ചാർത്തിയത്. എന്നാൽ, 75 വയസ്സുവരെ നീണ്ട ജീവിതത്തിൽ കമല സ്വയം സമർപ്പിച്ചത് സൂര്യോദയത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സൂര്യോദയത്തിനു വേണ്ടി. അതുകൊണ്ടാണ് കമലയുടെ മരണം ഇന്ത്യയ്ക്കു മാത്രമല്ല ഏഷ്യയ്ക്കു തന്നെ കനത്ത നഷ്ടമാണെന്നു പലരും വിലയിരുത്തുന്നതും.

രാജസ്ഥാനിൽ ജനിച്ച കമല ബിരുദാനന്തര ബിരുദത്തിനുശേഷം ജർമനിയിൽ ഒരു ഫെലോഷിപ് നേടി ഉന്നത ഗവേഷണം നടത്തിയിരുന്നു. അക്കാലത്താണ് അവർ ഇന്ത്യയിലേക്കു തിരിച്ചുവരാൻ തീരുമാനിക്കുന്നതും. വിദേശത്തായിരുന്നപ്പോഴാണ് സ്വന്തം രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവരുടെ കണ്ണു തുറപ്പിച്ചത്. കുറേക്കാലം യുഎന്നിൽ ജോലി ചെയ്തെങ്കിലും അതും ഉപേക്ഷിച്ച് മുഴുവൻ സമയവും കമല എഴതി, വായിച്ചു, പ്രവർത്തിച്ചു: സ്ത്രീകളുടെ നല്ല നാളേക്കു വേണ്ടി.താൻ ഫെമിനിസ്റ്റ് ആയത് പുസ്തകം വായിച്ചല്ലെന്നു കമല പറഞ്ഞിട്ടുണ്ട്. ചുറ്റുമുള്ള ജീവിതങ്ങളാണ് അവരെ സ്ത്രീ സ്വാതന്ത്ര്യവാദിയാക്കിയത്. ഒപ്പം സ്വന്തം ജീവിതവും. രാജസ്ഥാനിൽ വച്ചു പരിചയപ്പെട്ട വ്യക്തിയായിരുന്നു കമലയുടെ ഭർത്താവ്. ഫെമിനിസ്റ്റ് ചിന്തകൾ അദ്ദേഹവും പങ്കിട്ടിരുന്നു. അതു തന്റെ ഭാഗ്യമായാണ് അവർ കരുതിയത്. മക്കൾ ജനിച്ചപ്പോൾ അവരുടെ പേരിനൊപ്പം മാതാപിതാക്കൾ രണ്ടു പേരുടെയും പേര് വയ്ക്കണം എന്നദ്ദേഹം നിർദേശിച്ചപ്പോൾ അവരുടെ അഭിമാനം കൂടി. വിവാഹത്തിൽ തന്റെ തീരുമാനം തെറ്റിയില്ലെന്ന സന്തോഷവും തോന്നി. 

70 വയസ്സ് പ്രായമുള്ള സ്വന്തം അമ്മയെ അക്കാലത്ത് കമലയ്ക്ക് വീട്ടിലേക്കു കൊണ്ടുവരവരേണ്ടിവന്നു. ഭർത്താവ് അതിനെ എതിർത്തില്ലെന്നു മാത്രമല്ല പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ, ഇതേ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയതോടെയാണ് വിവാഹത്തിൽ നിന്ന് പുറത്തുകടന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഭാര്യ ഉണ്ടായിരിക്കെ, മറ്റൊരു യുവതിയെ അയാൾ വീട്ടിലേക്കു കൊണ്ടുവരിക കൂടി ചെയ്തതോടെ ആ ബന്ധത്തിന് അവസാനമായി. എന്നാൽ, അന്നു മുതൽ കരയാനും ശപിക്കാനുമല്ല കമല സമയം കണ്ടെത്തിയത്. സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ട് ചിരിക്കാൻ. അവകാശങ്ങളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത സ്ത്രീകളെ ബോധവത്കരിച്ച് ചിരിപ്പിക്കാൻ. അവരുടെ പ്രശസ്തമായ പുസ്തകത്തിന്റെ പേരും ചിരിയെക്കുറിച്ചാണ്. ലോകത്തെ 30–ൽ അധികം ഭാഷകളിലേക്ക് ‘ലാഫിങ് മാറ്റേഴ്സ്’ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഫെമിനിസ്റ്റ് ചിന്തകളുടെ ആധികാരിക ഗ്രന്ഥമായി ഇതും കമലയുടെ മറ്റു പുസ്തകങ്ങളും പരിഗണിക്കപ്പെടുന്നു.

ഈയടുത്ത് ഡൽഹിയിലെ വിദ്യാർഥി നേതാക്കൾ  പ്രശസ്തമാക്കിയ ആസാദി എന്ന മുദ്രാവാക്യം യഥാർഥത്തിൽ സ്ത്രീകൾക്കു വേണ്ടി കമലയാണ് ആദ്യം ഉച്ചത്തിൽ പറയുന്നത്. ഫെമിനിസം പുരുഷൻമാർക്ക് എതിരല്ല എന്ന് അവർ ആവർത്തിച്ചു പറയുമായിരുന്നു. പുരുഷൻമാരെ മോചിപ്പിക്കാനുള്ള പ്രത്യയശാസ്ത്രമാണ് ഫെമിനിസം. നൂറ്റാണ്ടുകളായി അവർ കുടുങ്ങിക്കിടക്കുന്ന പുരുഷ മേധാവിത്വ മനോഭാവത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മോചന മന്ത്രമാണ് ഫെമിനിസം. സ്ത്രീയെ സമഭാവനയോടെ കണ്ട് തുല്യ പങ്കാളിയായി കരുതി സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം.

ഇന്നത്തെ വിദ്യാഭ്യാസം തുല്യതയെ ക്കുറിച്ചു പഠിപ്പിക്കുന്നതല്ലെന്ന് കമല പറഞ്ഞിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കിൽ എന്തുകൊണ്ടാണ് കൂട്ടമാനഭംഗങ്ങൾ അവർത്തിക്കുന്നത് എന്നവർ ചോദിച്ചു. ആസിഡ് ഇരകൾ പിന്നെയും ഉണ്ടാകുന്നത്. സ്ത്രീധന മരണങ്ങൾ ഉണ്ടാകുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസം പുരുഷ മേൽക്കോയ്മയെ ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് മാറിയാൽ മാത്രമേ അടിസ്ഥാനപരമായ മാറ്റം സംഭവിക്കൂ. ഭരതത്തിന് വേണ്ടത് സാംസ്കാരിക വിപ്ലവമാണെന്നും കമല ഉറച്ചു വിശ്വസിച്ചു.

ഭർത്താവ് എന്ന സങ്കൽപം മാറണമെന്ന് കമല ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. സ്വാമി, പതി, ഭർത്താവ് എന്നൊക്കെയാണ് വിവാഹിതനായ പുരുഷനെ സ്ത്രീകൾ വിശേഷിപ്പിക്കുന്നത്. ആരും ആരുടെയും ഉടമയും അടിമയും അല്ലെന്നിരിക്കെ ഈ സങ്കൽപം അടിസ്ഥാനപരമായി തെറ്റാണെന്ന് അവർ വ്യക്തമാക്കി. ഭാര്യയെ നിയന്ത്രിക്കാൻ ഭർത്താവിന് അവകാശമില്ല. ആർക്കും ആരെയും നിയന്ത്രിക്കാൻ അവകാശമില്ല.  പിതാവ് പോലും മകളുടെ ഉടമയല്ല. അതുകൊണ്ടാണ് കന്യാദാനത്തെ കമല എതിർത്തത്. പശുവിന്റെ ഉടമസ്ഥൻ എന്നു പറയും. എന്നാൽ സ്ത്രീയുടെ ഉടമസ്ഥൻ എന്നെങ്ങനെ പറയും. കന്യാദാനം ഭരണഘടനയ്ക്ക് എതിരാണെന്നും അവർ വാദിച്ചു. അടിമത്തം നമ്മൾ നിർമാർജനം ചെയ്തതാണ്. അങ്ങനെയാണെങ്കിൽ പ്രായപൂർത്തിയായ 18 വയസ്സുള്ള ഒരു പെൺകുട്ടിയെ ഭർത്താവ് എന്ന പുരുഷനു സമ്മാനിക്കാൻ ഏത് പിതാവിനാണ് അവകാശമുള്ളത് എന്ന കമലയുടെ ചോദ്യത്തിന് ഇന്നും മറുപടിയില്ല. ഒരു പൂർണ വ്യക്തിയെ മറ്റൊരു വ്യക്തിക്കു സമ്മാനിക്കുക. അതല്ലേ അടിമത്തം. അതു നിർമാർജനം ചെയ്തല്ലോ. എന്നിട്ടും വിവാഹത്തിലൂടെ അടിമത്തം ഇന്ത്യയിൽ തുടരുന്നു. യഥാർഥത്തിൽ മനുഷ്യരെ വിൽക്കുകയാണ് വിവാഹത്തിലൂടെ രാജ്യത്ത് നടക്കുന്നത്. പണം കൊടുത്ത് വാങ്ങിയ വസ്തു ഉടമസ്ഥന്റേതാണ്. അതേപോലെ വിവാഹത്തിലൂടെ സ്ത്രീ പുരുഷന്റെ സ്വന്തമാകുന്നു. സ്വന്തം പേര് അവർ മാറ്റുന്നു. വസ്ത്രങ്ങളും ആചാരങ്ങവും അനുഷ്ഠാനങ്ങളും ഭക്ഷണ സമ്പ്രദായം പോലും മാറ്റുന്നു. ഇത് അനീതിയാണെന്നും ഇതു മാറാതെ പുതിയ കാലത്തിലേക്കു രാജ്യത്തിനു കുതിക്കാനാവില്ലെന്നും കമല ഉറച്ചു വിശ്വസിച്ചു.

ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും കമല തന്റെ ആശയങ്ങളുമായി കടന്നുചെന്നു. തുടക്കത്തിൽ സേവാ മന്ദിർ എന്ന പ്രസ്ഥാനത്തിലൂടെയും പിന്നീട് സങ്കേതിലൂടെയും വൺ ബില്യൻ റൈസിങ് പ്രസ്ഥാനത്തിലൂടെയും കമല അക്ഷീണം സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ചു. കവിതകൾ എഴുതി. നാടകങ്ങൾ രചിച്ചു. പുസ്തകങ്ങൾ എഴുതി. പ്രസംഗിച്ചു. പരിശീലനം നൽകി സ്ത്രീകളെ സ്വയം പര്യാപ്തതയുള്ളവരാകാൻ സഹായിച്ചു. ജാതി, മത വിവേചനങ്ങൾക്കെതിരെയും കമല ശബ്ദിച്ചു. വിവേചനം മതത്തിലും ജാതിയിലും അധിഷ്ഠിതമാണെന്നു കണ്ടപ്പോഴായിരുന്നു അത്.

വ്യക്തിജീവിതത്തിൽ ദുരന്തങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. മകളുടെ മരണം. മകന്റെ അംഗപരിമിതികൾ. എന്നാൽ അതൊന്നും വലിയൊരു ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. കമലയെ നയിച്ചത് ഒന്നോ രണ്ടോ പേരുടെ കണ്ണുനീരായിരുന്നില്ല. നൂറ്റാണ്ടുകളായി സഹിച്ചും ക്ഷമിച്ചും എല്ലാ ക്രൂരതകളും ഏറ്റുവാങ്ങിയും ഭർത്താവിനും മക്കൾക്കും കുടുംബത്തിനും വേണ്ടി സുഖങ്ങൾ ത്യജിച്ച് വേദന ഏറ്റുവാങ്ങി, സ്വയം ഇല്ലാതായ എണ്ണമറ്റ തലമുറകൾക്കുവേണ്ടിയായിരുന്നു. ചന്ദനം പോലെ അരഞ്ഞ്, അകിൽ പോലെ പുകഞ്ഞ് മറ്റുള്ളവർക്ക് സുഗന്ധമാകാൻ ജീവിതം സമർപ്പിച്ച അജ്ഞാതർക്കും അറിയപ്പെടാത്തവർക്കും വേണ്ടി.

സ്വാതന്ത്യത്തിന്റെ അർധരാത്രിയിൽ പിറന്ന കമല സ്വപ്നം കണ്ട സ്വർഗ്ഗം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. എന്നാൽ, സമത്വത്തിന്റെ സ്വർഗത്തിലേക്കു സഞ്ചരിക്കാൻ ഒരു തലമുറയെ പ്രാപ്തയാക്കിട്ടാണ് അവർ വിട പറയുന്നത്. ആ ജീവിതം അവസാനിച്ചാലും അവർ കൊളുത്തിയ വെളിച്ചം അണയില്ല. അനീതിക്കെതിരെ ശബ്ദിക്കുന്ന സ്ത്രീകളിലൂടെ, അഭിമാനത്തോടെ തലയുയർത്തുന്ന പെൺകുട്ടികളിലൂടെ കമല പകർന്ന വെളിച്ചം നാളെകളിലും ലോകത്തെ നയിക്കും.

English Summary: Feminist Views Of Kamla Bhasin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com