രഹസ്യ നീക്കത്തിലൂടെ അഫ്ഗാൻ വനിതാ ടീം അംഗങ്ങളെ പോർച്ചുഗലിലെത്തിച്ച ആ വനിത; ധീരതയെ പ്രകീർത്തിച്ച് ലോകം
Mail This Article
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം കയ്യേറിയതോടെ സ്ത്രീ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. കാബൂളിലേക്ക് താലിബാൻ എത്തിയതോടെ കാണാതായ അഫ്ഗാൻ വനിതാ ടീം അംഗങ്ങൾ ഏറ്റവും ഒടുവിൽ പോർച്ചുഗലിലെത്തിയതായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ‘ഓപ്പറേഷൻ സോക്കർ ബോൾസ്’ എന്നു പേരിട്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് അവരെല്ലാം പോർച്ചുഗലിൽ എത്തിയത്. 35 ദിവസം നീണ്ടുനിന്ന ദൗത്യമായിരുന്നു അത്. ഒടുവിൽ പോർച്ചുഗൽ അഫ്ഗാൻ വനിതകൾക്ക് അഭയം നൽകി. രഹസ്യസ്വഭാവമുള്ള ഈ രക്ഷാ ദൗത്യത്തിനു നേതൃത്വം നൽകിയത് ഫർഖുണ്ട മുഹ്താജ് എന്ന യുവതിയാണ്.
അഫ്ഗാനിസ്ഥാൻ വനിതാ സീനിയർ ദേശീയ ടീമിന്‍റെ ക്യാപ്റ്റനാണ് ഫർഖുണ്ട മുഹ്താജ്. "ഞങ്ങൾ ഈ ദൗത്യം ഏറ്റെടുക്കാൻ കാരണം അവർക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങൾ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു". മുഹ്താജ് വ്യക്തമാക്കി. കാനഡയിലെ ഒരു പ്രാദേശിക സർവകലാശാലയിൽ അസിസ്റ്റന്റ് സോക്കർ കോച്ചായി ജോലി ചെയ്യുകയാണ് ഫർഖുണ്ട മുഹ്താജ്. അവിടെ നിന്നാണ് മുഹ്താജ് ഓപ്പറേഷൻ സോക്കർ ബോൾസ് എന്നു പേരിട്ട രഹസ്യ സ്വഭാവം നിലനിർത്തിയ ഒഴിപ്പിക്കൽ തുടങ്ങിയത്.
താരങ്ങളെ പോർച്ചുഗലിൽ എത്തിക്കുന്നതു വരെ എല്ലാ കളിക്കാരുമായും അവർ ബന്ധപ്പെട്ടുകൊണ്ടിരുന്നു. മൊത്തം 80പേരെയാണ് അഫ്ഗാനിസ്ഥാനു ഇങ്ങനെ അഫ്ഗാനിസ്ഥാനു വെളിയിൽ എത്തിച്ചത്. ഈ സംഘത്തിൽ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പോർച്ചുഗലിൽ വനിതാ ടീമംഗങ്ങൾ എത്തിയപ്പോൾ അവരെ സ്വീകരിക്കാൻ ഫർഖുണ്ട മുഹ്തജ് എത്തിയിരുന്നു. ഇനി അഫ്ഗാനിലേക്ക് മടങ്ങുന്നില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.
English Summary: Woman Behind Operation Soccer Balls