‘ഏത് നിമിഷവും എനിക്ക് മരണം സംഭവിക്കാം; അതിന് ഉത്തരവാദികൾ ഇവരായിക്കും’, വൈറലായി ദലിത് വിദ്യാർഥിനിയുടെ കുറിപ്പ്
Mail This Article
എംജി സർവകലാശാലയിൽ നാനോ സയൻസിൽ ഗവേഷണം പൂർത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ദലിത് വിദ്യാർഥി ദീപ പി മോഹനൻ നിരാഹാര സമരത്തി്ല. പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ സർവകലാശാല അധികൃതർ അനുവദിച്ചില്ലെന്നും ഇവരിൽ നിന്നും ജാതിവിവേചനം നേരിടുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്. ഒക്ടോബർ 29–ാം തിയതിയാണ് ദീപ നിരാഹാര സമരം ആരംഭിച്ചത്. ദിനംപ്രതി തന്റെ ആരോഗ്യ സ്ഥിതി വഷളാകുകയാണെന്നും മരണം വരെ സംഭവിച്ചേക്കാമെന്നും സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെ ദീപ വ്യക്തമാക്കുന്നു.
ദീപയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
‘പ്രിയപ്പെട്ടവരോട്,
ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത്. ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധി സർവകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു.
ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇകെ യും ഈ ഭരണകൂടവും മാത്രമായിരിക്കും.
ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്.പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്.’- ദീപ സോഷ്യൽ മീഡിയയിൽ കുറിച്ചു.