ADVERTISEMENT

നമ്മളിൽ നിന്നും പ്രിയപ്പെട്ടവരെ മുറിച്ചു മാറ്റുന്ന മരണത്തേക്കാൾ വലിയൊരു വേദന ഈ ലോകത്തുണ്ടോ? മരിച്ചു മണ്ണടിയുമ്പോഴും അവരുടെ ഓർമകൾ ഇടയ്ക്കിടെ നമ്മളെ നോവിക്കും. അവരില്ലാത്ത ഈ ലോകം ശൂന്യമാണെന്ന് ഓർമിപ്പിക്കും. മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞുപോയ തന്റെ അച്ഛന്റെ ഓർമകളിൽ ജീവിക്കുന്ന ഇവ ശങ്കറിനും പറയാനുള്ളത് ആ വേദനയുടെ കഥ. ഒരുപാടു മരണങ്ങൾ തന്റെ ഹൃദയം ഉലച്ചിട്ടുണ്ടെങ്കിലും ഇത്ര ദിവസത്തിന് ശേഷവും ഒരു കുറവുമില്ലാതെ എന്റെ ഹൃദയത്തെ കാർന്നു തിന്നുന്ന വേദനയാണ് ആ നഷ്ടമെന്ന് പറയുന്നു. ഈ മുറിവുകൾ ഉണക്കുവാൻ കാലത്തിനു പോലും കഴിയില്ലല്ലോ എന്നോർത്ത് വ്യാകുലപ്പെടുന്നുവെന്നും ഇവയുടെ വികാരനിർഭരമായ ഓർമക്കുറിപ്പിൽ പറയുന്നു. 

ഇവ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഇന്ന് ഇത് ഞാൻ എഴുതുമ്പോൾ സമയം പുലർച്ചെ 02:50.ഒരു സ്വപ്നമാണ് എന്നെ ഉണർത്തിയത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണ മടഞ്ഞ ഒരു നടന്റെ മരണം എന്തുകൊണ്ടോ എന്റെ ഹൃദയം ഉലച്ചു.ഹൃദയം കൊണ്ട് സ്നേഹിച്ചവരുടെ ഹൃദയം നിലക്കുമ്പോൾ.. അനുഭവിക്കുന്ന തീവ്രനൊമ്പാരത്തിന് ഇരയാണ് ഞാനും.

മരണം അതൊരു നോവാണ്. അത് ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരിക്കും. സ്നേഹത്തിന്റെ അടയാളമായി അനേകം ഓർമകൾ തന്നു അവർ മടങ്ങുമ്പോൾ ഉരുകുന്നതും തളർന്നു പോകുന്നതും അവരെ സ്നേഹിച്ചവർ മാത്രമാണ്.

എന്റെ അച്ഛയുടെ മരണം അതെന്നും എനിക്ക് തീരാനൊമ്പരമാണ്. ഒരുപാടു മരണങ്ങൾ എന്റെ ഹൃദയം ഉലച്ചിട്ടുണ്ടെങ്കിലും ഇത്ര ദിവസത്തിനു ശേഷവും ഒരു കുറവുമില്ലാതെ എന്റെ ഹൃദയത്തെ കാർന്നു തിന്നുന്ന വേദന ഇത് ആദ്യം. ഈ മുറിവുകൾ ഉണക്കുവാൻ കാലത്തിനു പോലും കഴിയില്ലല്ലോ എന്നോർത്ത് ഞാൻ വ്യാകുലപ്പെടുന്നു. അച്ഛൻ ഇല്ലാത്ത വീടുകളിൽ പോയിട്ടുണ്ടോ?ഒരിക്കൽ പോകണം... ആ വീട് മരണത്തിന്റെ മൂകതയിൽ മുങ്ങി നിൽക്കുന്നത് കാണാം. എന്തോ നഷ്ടപ്പെട്ടുപോയ ഒരു കുറവ് അവിടെ അവശേഷിക്കും.

പുറത്തെ ചാരുകസേര ഒഴിഞ്ഞു കെടപ്പുണ്ടാകും. സത്യത്തിൽ അച്ഛ ഇല്ലാത്ത വീട് ശൂന്യമാണ്. ഒരിക്കൽ അച്ഛയുടെ മണം പോലും ധൈര്യമായിരുന്നു.  ഇടക്കിടെ കേൾക്കുന്ന കാൽപെരുമാറ്റം പോലും എത്ര സുരക്ഷിതത്വം ആയിരുന്നു എന്ന് ഞാൻ വേദനയോടെ ഓർക്കുന്നു. നിനയ്ക്കാതെ എത്തിയ ഒരു വിയോഗം ആയിരുന്നു എന്റെ അച്ഛയുടേത്. ഒരു പക്ഷേ എന്റെ അച്ഛയുടെ ഹൃദയത്തിന് ഒന്നും സംഭവിച്ചിരുന്നില്ലെങ്കിൽ കോവിഡിനെ എന്റെ അച്ച അതിജീവിച്ചേനെ. കുഞ്ഞു നാളിൽ എന്നേ ചേർത്തുറക്കിയ ഹൃദയമാണ്. ഒറ്റയ്ക്ക് ഒന്ന് മാറിയിരുന്നാൽ ഞാൻ ഇല്ലേ കൂടെഎന്തിനാ ഇത്ര വിഷമം എന്ന് പറഞ്ഞു ചേർത്ത ഹൃദയമാണ് ഇപ്പോൾ അനക്കമറ്റ് പോയിരിക്കുന്നത്. വീട് നിറയെ ശൂന്യതയും ഓർമകളും മാത്രം.

എനിക്ക് മാത്രമല്ല, എന്റെ അച്ഛ എവിടെ പോയി. എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ ഈ വീട്ടിലെ ഓരോ വസ്തുവും അലമുറയിടുന്നു. ആയുസ് തെറ്റി ഒഴുകിയവരുടെ ലോകം എവിടെയാണെന്ന് എനിക്ക് അറിയില്ല, ഒരുപക്ഷേ, നമ്മളെപ്പോലെ ദൂരെ എവിടെയോ നമ്മെളെ ഓർത്തു അവരുടെ ആത്മാവും തേങ്ങുന്നുണ്ടാവില്ലേ..?? ഒരു ഒറ്റ നിമിഷം കൊണ്ട് ഹൃദയം എത്രപേരുടെ ജീവനാണു കവരുന്നത്. മരണ നിമിഷങ്ങൾ നോക്കി നിന്നിട്ടുണ്ടോ? കാണണംഎന്റെ വീട്ടിൽ നിന്നും രണ്ടുപേരെയാ മരണം വിളിച്ചിറക്കി കൊണ്ട് പോയത്. ദിവസങ്ങളുടെ ആശുപത്രിവാസത്തിനു ശേഷമാണ് എന്റെ ചേച്ചിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നത്. അവൾ പതിവിലും അന്ന് സന്തോഷവതിയായിരുന്നു. വീട്ടിൽ എത്തിയാൽ അവൾക്കു ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചു, അവളുടെ സ്വപ്നങ്ങളെ കുറിച്ച് വാചാലയായി..

മരണം അവളെ വിട്ടു പോയല്ലോ, ഇനി പേടിക്കാനില്ല അല്ലെ അമ്മേ എന്ന് ഇടയ്ക്കിടെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു. അമ്മ വീട്ടിലേക്കു പോകുന്നതിനായി അവളുടെ തുണികൾ അടുക്കി വെക്കുന്ന തിരക്കിലും. ഇതിനിടയിൽ എപ്പോഴോ അവൾ ആപ്പിൾ ജ്യൂസ്‌ ആവിശ്യപെട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആപ്പിൾ ജ്യൂസും അവളെ കാണാൻ ഡോക്ടറും ഒരുമിച്ചെത്തി. ചില നിർദ്ദേശങ്ങൾ നൽകി ഡോക്ടർ മടങ്ങി. അവൾ രണ്ടു കവിൾ ജ്യൂസ്‌ കുടിച്ചു. അമ്മ എന്റെ കൈപിടിക്കു എന്ന് പറഞ്ഞു അവൾ ജ്യൂസ് സൈഡിലേക്ക് വെച്ച്. 5 മിനിറ്റോളം അമ്മയെ നോക്കി ഒരു പേടിയോ പരിഭവമോ ഇല്ലാതെ അവൾ കണ്ണുകൾ അടച്ചു. മരണത്തിന്റെ തണുപ്പിലേക്ക് ഇറങ്ങി പോയി. ഈ ഓർമ്മ ഹൃദയത്തിൽ അലയടിക്കുന്നതുകൊണ്ട് എന്റെ അച്ഛക്ക് ഹൃദയാഘാതം വന്നപ്പോൾ ഞാൻ ഒന്ന് പതറി. ഉള്ളുകൊണ്ട് ഓരോ നിമിഷവും നീറി നീറി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നുതിരിച്ചെത്തും എന്ന് പൂർണമായും വിശ്വസിച്ചിരുന്നതുകൊണ്ട് .

പക്ഷേ, അറിയില്ലായിരുന്നു. വെന്റിലേറ്ററിനുള്ളിൽ ആ ജീവൻ നേർത്തു നേർത്തു പോയത്. പുറത്തു ഞാൻ ഉണ്ടായിട്ടും ഒരു ഞരക്കമോ, ഒരു തേങ്ങലോ എന്നേ കേൾപ്പിക്കാതെ, മരണത്തിന്റെ വാതിൽ തുറന്നു ആ ഇടനാഴിയിലൂടെ അച്ഛ നടന്നു പോയത് അവസാനം ഒരു നോക്കു കാണാൻ നിൽക്കാതെ.  ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ കഴിയാതെ. മരണത്തിലേക്ക് അത്ര പെട്ടന്ന് ഇറങ്ങി പോകുകന്നു വെച്ചാൽ ആ വൈകാരിക നിമിഷം മരണത്തെക്കാൾ ഭീകരമാണ്. നെഞ്ചിൽ കെട്ടികിടക്കുന്ന വേദനയെ ഒന്ന് ഒഴുക്കി കളയാൻ പോലും കഴിയാതെ. അച്ഛയുടെ പ്രാണനു വേണ്ടി പ്രാർത്ഥിച്ച ഒരു മകൾ ആയിരുന്നു ഞാൻ.

നെഞ്ചിൽ ദീന വിലാപങ്ങളും തീരാദുഃഖവും നൽകി അവർ മടങ്ങി പോകുമ്പോൾ അവർ അറിയുന്നുണ്ടോ ജീവിച്ചിരിക്കുന്നവരുടെ വേദന. എത്രയോ കുടുംബങ്ങൾ ആണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്. ഹൃദയമേ നീ ശാന്തമായിരുന്നെങ്കിൽ എന്റെ സാന്ത്വനം ഇപ്പോളും എന്റെ കൂടെ ഉണ്ടാകില്ലായിരുന്നോ?മരണത്തിനു പ്രശസ്തർ എന്നോ സാധാരണ ക്കാരൻ എന്നോ ഇല്ല. ജാതിയോ മതമോ ഇല്ല. ജനനം നൽകുന്നവൻ ഒരിക്കൽ വിളിക്കും അപ്പോൾ പോയെ പറ്റൂ.’- ഇവ കുറിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com