ADVERTISEMENT

ഉത്തരവാദിത്തപ്പെട്ടവർ ചുറ്റും ഉണ്ടായിട്ടും സ്വന്തം കല്യാണം സ്വയം നടത്തേണ്ടി വരിക. വർഷങ്ങളുടെ അധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച അയ്യായിരം രൂപയ്ക്കുള്ളിൽ വിവാഹസ്വപ്നങ്ങൾ ഒതുക്കി സാരിയും താലിയും മാലയും ഗൃഹപ്രവേശത്തിനുള്ള  വിളക്കുമടക്കം വാങ്ങി  പ്രിയപ്പെട്ടവന്റെ കൈപിടിച്ചു പുതിയ ജീവിതത്തിലേക്ക് നടന്നു കയറുക. 2019ൽ നീതു പോൾസൺ  ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച ഈ ജീവിതാനുഭവങ്ങൾ വായിച്ചറിഞ്ഞവർക്കൊക്കെ അത്  ചുറ്റുമുള്ള ജീവിതങ്ങളിലേക്ക്   കണ്ണോടിക്കാനുള്ള പ്രചോദനമായിരുന്നു. വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം നീതുവിന്റെ കല്യാണ വിശേഷം  ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അധികമാരും അറിയാതെപോയ  കനൽവഴികൾ നിറഞ്ഞ ഒരു ഭൂതകാലം കൂടിയുണ്ട് നീതുവിന്. പക്വതയെത്തുന്ന പ്രായത്തിനു മുമ്പ് നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചും അവിടെ നിന്നും ജീവിതം തിരികെ പിടിച്ച നാളുകളെക്കുറിച്ചും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് തൊടുപുഴ സ്വദേശിനിയായ നീതു. 

neethu-art

അച്ഛന്റെ മരണശേഷം അമ്മ രണ്ടാം വിവാഹം ചെയ്ത കാലത്ത് തുടങ്ങിയതാണ് നീതുവിന്റെ ദുരിതപർവ്വം. അമ്മയുടെ വിവാഹത്തോടെ പത്താം തരത്തിൽവച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. അമ്മയുടെ തറവാട്ടുവീട്ടിൽ ബന്ധുക്കൾക്കൊപ്പം കഴിഞ്ഞെങ്കിലും സ്വന്തം നിലയിൽ ജീവിക്കേണ്ടത് ആവശ്യമായി വന്നതോടെ ജീവിതത്തെ വെല്ലുവിളിച്ച് ഇറങ്ങിത്തിരിച്ചതാണ് നീതു. പതിനഞ്ചാം വയസ്സിൽ വീട്ടുവേലകൾക്കായി പോയിത്തുടങ്ങി.  ഒപ്പം പഠിച്ചവർ യൂണിഫോമിട്ട് സ്കൂളിൽ പോകുന്ന കാലത്ത് പല സ്ഥാപനങ്ങളിലും അടുക്കളക്കാരിയായും സെയിൽസ് ഗേളായും ഹോം നേഴ്സായുമെല്ലാം നിത്യവൃത്തി കഴിച്ചുകൂട്ടാനുള്ള പെടാപ്പാടിലായിരുന്നു നീതു. 

ജോലിക്ക് നിന്ന സ്ഥലങ്ങളിൽ  പലയിടങ്ങളിൽ നിന്നും ചെറിയ പ്രായത്തിൽ തന്നെ വിവേചനം നേരിടേണ്ടിവന്ന അനുഭവവും നീതുവിനുണ്ട്.  750 രൂപ മാസശമ്പളത്തിൽ അടുക്കള വേലയ്ക്കായി നിയമിച്ച സ്ഥാപനം നീതുവിന്റെ ദയനീയാവസ്ഥ മുതലെടുത്ത് തൊഴുത്തും പന്നിക്കൂടും വൃത്തിയാക്കുന്ന ജോലിക്ക് നിയോഗിച്ചു. ജീവിക്കാൻ മറ്റൊരു മാർഗ്ഗമില്ലാത്തതിനാൽ ആ ജോലികളെല്ലാം ചെയ്തു. താൻ നേരിടുന്നത് വിവേചനമാണെന്ന്  തിരിച്ചറിയാൻ പോലുമാവാത്ത ഒരു പതിനഞ്ചുകാരിയുടെ അന്നത്തെ മാനസികാവസ്ഥ  എന്തായിരുന്നുവെന്ന് വിവരിക്കാനാവുന്നില്ല എന്ന് നീതുവിന്റെ ഇടറിയ വാക്കുകൾ.  

neethu1
നീതുവിന്റെ പുസ്തക പ്രകാശനം

ഇതിനിടെ അമ്മയ്ക്ക് സാരമായി പൊള്ളലേറ്റ വാർത്തയറിഞ്ഞ് പരിചരിക്കാനായി ജോലിവിടേണ്ടി വന്നു. അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ അമ്മയ്ക്ക് മൂന്നു മാസക്കാലമാണ് നീതു സാമ്പത്തികമായോ ആൾസഹായമായോ  മറ്റാരും തുണയില്ലാതെ ആശുപത്രിയിൽ കൂട്ടിരുന്നത്. മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന തന്റെ ദുരവസ്ഥ കണ്ട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികളിലൊരാൾ 50 രൂപ  കയ്യിൽവച്ചു തന്നത് നിറകണ്ണുകളോടെ ഓർത്തെടുക്കുകയാണ് നീതു. 

എന്നാൽ ഈ ആശുപത്രിവാസക്കാലത്തിനിടയിൽ ജീവിതത്തിലേക്കുള്ള ട്വിസ്റ്റും  നീതുവിനായി എഴുതിചേർത്തിരുന്നു. അവിടെവച്ചാണ്  പോൾസണെ കണ്ടുമുട്ടുന്നത്. ബന്ധുവിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പോൾസണുമായി പരിചയത്തിലായി.  എന്നാൽ  വെറുമൊരു പരിചയത്തിനപ്പുറം ആ ബന്ധം വളർന്നിരുന്നില്ല. അമ്മ ആശുപത്രി വിട്ട ശേഷം ജീവിതമാർഗം തേടി വീണ്ടും ഹോം നേഴ്സായി ജോലിചെയ്യാൻ പൂനെയിലേക്ക് യാത്രയായി. കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും ചെറിയതുക നാളേയ്ക്കുള്ള കരുതലായി നീക്കിവയ്ക്കാനും നീതു മറന്നില്ല. മൂന്നു വർഷത്തിനു ശേഷമാണ് തിരികെ നാട്ടിലേക്ക് മടങ്ങുന്നത്. 

എറണാകുളത്ത് ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഒരു ദിവസം അപ്രതീക്ഷിതമായി പോൾസന്റെ കോൾ നീതുവിനെ തേടിയെത്തി. നീതുവിന്റെ അമ്മയെ കണ്ടെത്തി നമ്പർ  വാങ്ങിയാണ് വിളിച്ചത്. പരിചയം പുതുക്കിയ ഇവർ പിന്നീട്  പ്രണയത്തിലാവുകയായിരുന്നു.  2010ൽ നീതുവിന്റെ ഇരുപതാം വയസ്സിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. നീതുവിന്റെ ഭാഗത്തുനിന്നും ബന്ധുവായ വല്ല്യമ്മ മാത്രമാണ് സഹകരിച്ചത്. വിവാഹത്തിനായി ഒരു സഹായവും  ചെയ്തുതരാനാവില്ല എന്ന് ബന്ധുക്കൾ തീർത്തുപറഞ്ഞു. മതത്തിന്റെ വ്യത്യാസങ്ങൾക്ക് പുറമേ  നീതുവിന്റെ കുടുംബപശ്ചാത്തലം അറിഞ്ഞതോടെ പോൾസന്റെ ബന്ധുക്കളും ബന്ധത്തെ എതിർത്തു. എന്നാൽ ഒന്നാവാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്ന ഇരുവരും വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെ മിച്ചംപിടിച്ച ചെറിയ തുകയ്ക്ക് വിവാഹം നടത്തി. 

12 പേരിൽ  മാത്രമൊതുങ്ങിയ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണം അടക്കം 5000 രൂപ മാത്രമായിരുന്നു ചെലവ്.  കണ്ടു പരിചയിച്ചിട്ടുള്ള വിവാഹങ്ങളിലേതുപോലെ നവവധുവായി അണിഞ്ഞൊരുങ്ങുന്നത് സ്വപ്നം കണ്ടിരുന്ന നീതുവിന് അധികമായി ആയിരം രൂപ  എടുക്കാനില്ലാതിരുന്നതുകൊണ്ട് കല്യാണ ഫോട്ടോ പോലും വേണ്ടെന്നുവയ്ക്കേണ്ടി വന്നു.  വെൽഡിങ്ങ് ജോലി ചെയ്ത് സമ്പാദിച്ച പണംകൊണ്ട് തൊടുപുഴയിൽ ചെറിയൊരു ഒരു വാടകവീട് പോൾസൺ ഒരുക്കിയിരുന്നു.   

neethu-family
ഭർത്താവ് പോൾസണും മക്കൾക്കും ഒപ്പം നീതു

പിന്നീടിങ്ങോട്ട് വർഷങ്ങളോളം വാടക വീടുകളിൽ മാറിക്കഴിഞ്ഞു. മൂത്ത മകന്റെ ജനനത്തിനുശേഷം സ്വന്തമായി എന്തെങ്കിലും തൊഴിൽ നേടണമെന്ന ആഗ്രഹത്തിൽ നീതു എംബ്രോയ്ഡറി പഠിച്ചുതുടങ്ങി. അതിൽ പ്രാവീണ്യം നേടിയതോടെ കഴിഞ്ഞ രണ്ടു വർഷമായി എംബ്രോയ്ഡറി പഠിപ്പിക്കുന്നുണ്ട്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ടീച്ചറാകണം എന്ന ആഗ്രഹം നീതു മനസ്സിൽ കൊണ്ടുനടന്നിരുന്നു. എന്നാൽ ഇപ്പോൾ എംബ്രോയ്ഡറി പഠിക്കാൻ എത്തുന്നവർ ടീച്ചർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ആ ആഗ്രഹം എത്തിപിടിച്ച സന്തോഷമാണ്  നീതുവിന്. ഇതിനിടെ ജിമിക്കി എന്ന പേരിൽ ചെറുകഥാ സമാഹാരം പുസ്തകരൂപത്തിൽ  പുറത്തിറക്കിയിരുന്നു. ഇതുവരെയുള്ള ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇലമഴക്കാലങ്ങൾ എന്നൊരു പുസ്തകത്തിന്റെ രചനയും നടക്കുന്നുണ്ട് . ഇതിനെല്ലാം പുറമേ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള അവസരവും നീതുവിനെ തേടിയെത്തിയിട്ടുണ്ട്. 

സ്വന്തമായി വാങ്ങിയ ഇത്തിരി മണ്ണിൽ തലചായ്ക്കാനൊരു ചെറിയ ഇടം ഒരുക്കിയെടുത്തിട്ടുണ്ട്. വിവാഹം നടന്ന് 12 വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ സമാധാനം എന്തെന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കൂട്ടിന് ഒൻപതു വയസുകാരനായ അലനും നാലു വയസ്സുകാരനായ എഡ്വിനും ഇവർക്കൊപ്പമുണ്ട് .

English Summary: Social Media ViralNeethu's Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com