ഉപയോഗശൂന്യമായ സാരികൾ ഉപയോഗിച്ചു ചവിട്ടി നിർമാണവുമായി മഹിളാമന്ദിരത്തിലെ അന്തേവാസികൾ
Mail This Article
തൃശൂർ ∙ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവരുടെ മുന്നിലൂടെ ഒരു സാരിത്തുമ്പിൽ പിടിച്ചു ജീവിതത്തിലേക്കു തിരിച്ചുകയറാൻ ശ്രമിക്കുകയാണിവർ.തൃശൂർ രാമവർമപുരത്തെ സർക്കാർ വക മഹിള മന്ദിരത്തിലെ അന്തേവാസികളായ സ്ത്രീകളാണ് ഉപയോഗശൂന്യമായ സാരികൾ ഉപയോഗിച്ചു ചവിട്ടി നിർമിച്ചു വരുമാനം കണ്ടെത്തുന്നത്. 4 വർഷം മുൻപു ചവിട്ടി നിർമാണത്തിൽ ലഭിച്ച പരിശീലനം തങ്ങളുടെ ജീവിതത്തിലേക്കു വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നു സ്വപ്നത്തിൽ പോലും ഇവർ പ്രതീക്ഷിച്ചിരുന്നില്ല.
18 മുതൽ 60 വയസ്സു വരെയുള്ള ഇരുപത്തഞ്ചോളം സ്ത്രീകളാണു വനിതാ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികൾ. ഇതിൽ ചില അമ്മമാർക്കൊപ്പം 5 വയസ്സു വരെയുള്ള കുട്ടികളുമുണ്ട്. ഗാർഹിക പീഡനം പോലുള്ള അരക്ഷിത ചുറ്റുപാടുകളിൽ നിന്നു മോചിപ്പിച്ചു പുനരധിവസിപ്പിക്കപ്പെട്ടവരാണു പലരും. ഇവരുടെ മാനസിക സമ്മർദം കുറയ്ക്കാൻ എന്തു ചെയ്യാമെന്ന ചിന്തയിൽ നിന്നാണു ചവിട്ടി നിർമാണമെന്ന ആശയം ഉയരുന്നത്. പല നിറത്തിലുള്ള പഴയ സാരികൾ ഉപയോഗിച്ചു തുന്നുന്ന ചവിട്ടികൾക്ക് 75 മുതൽ 100 രൂപ വരെ വില ലഭിക്കുന്നു. സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും ഇവർക്കാവശ്യമായ പഴയ സാരികൾ എത്തിച്ചു നൽകുകയും ചെയ്യും. ചവിട്ടി നിർമാണത്തിനു പുറമേ അച്ചാർ നിർമാണവും ഇവർ നടത്തുന്നുണ്ട്. ഇവയിൽ നിന്നുള്ള വരുമാനവും ഇവർക്ക് ആശ്വാസമാകുന്നു.
‘പല സാഹചര്യങ്ങളിൽ നിന്നെത്തിയ അന്തേവാസികളാണിവിടെ. അവരുടെ മാനസിക സംഘർഷങ്ങൾക്ക് ആശ്വാസം പകരാനാണ് ഇത്തരം പ്രവൃത്തികൾ നടപ്പാക്കുന്നത്. ഒരു വിനോദോപാധി ആയും വരുമാന മാർഗമായും ഇവർ ഇത്തരം ജോലികൾ ആസ്വദിക്കുന്നു.’ മഹിളാ മന്ദിരം സൂപ്രണ്ട് പി.എസ്. ഉഷ പറയുന്നു.
English Summary: Stitching Mat In Mahila Mandiram